

തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ചെന്ന് അറിയിച്ച് ഇറാൻ. ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.
സമൂഹ മാധ്യമത്തിലൂടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. 'ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും ബാധകമാണെന്നതിൽ സംശയമില്ല. വെടിനിർത്തൽ ഇസ്രയേൽ ലംഘിച്ചാലും അതിൻ്റെ അനന്തരഫലങ്ങൾക്ക് യുഎസും ഇസ്രായേലും ഉത്തരവാദികളാണ്'; എന്നാണ് അരാഗ്ചി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.
'ലെബനനിൽ സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിൻ്റെ ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാൻ മധ്യസ്ഥതയിലൂടെയുള്ള നടത്തിവരുന്ന എല്ലാ ചർച്ചകളും നിർത്തിവെയ്ക്കുന്നു' എന്നാണ് ഇറാൻ വ്യക്തമാക്കിയത്.
ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗറും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
Content Highlights: Iran has announced that it is halting peace talks with the United States, citing escalating tensions and diplomatic disagreements between the two countries.