
വാഷിംഗ്ടൺ: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിചാരണ റദ്ദാക്കിയില്ലെങ്കിൽ നെതന്യാഹുവിന് മാപ്പ് നൽകണമെന്നും കേസ് വേട്ടയാടലാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ ആവശ്യം. ഇസ്രയേൽ അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്ത മഹാനായ നായകൻ എന്ന നിലയിൽ നെതന്യാഹുവിന് മാപ്പ് നൽകണം എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നെതന്യാഹു കോടതിയിൽ ഹാജരാകുമെന്നാണ് തനിക്ക് മനസ്സിലാകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. രാജ്യത്തിന് വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്ത ഒരാൾ ഇത്തരത്തിൽ വേട്ടയാടപ്പെടുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് കുറിച്ചിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ബീബി നെതന്യാഹുവിനെപ്പോലെ മറ്റൊരു പോരാളി ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ചെല്ലപ്പേര് പറഞ്ഞായിരുന്നു ട്രംപ് പോസ്റ്റിൽ നെതന്യാഹുവിനെ അഭിസംബോധന ചെയ്തത്.
ഇസ്രയേലി പ്രസിഡൻ്റ് ഐസക് ഹെർസോഗിന് മാത്രമാണ് നെതന്യാഹുവിന് മാപ്പ് നൽകാനുള്ള അധികാരമുള്ളത്. എന്നാൽ ഇത്തരമൊരു നീക്കമില്ലെന്നാണ് പ്രസിഡൻ്റിനെ ഉദ്ധരിച്ചു കൊണ്ടുള്ള ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇത്തരത്തിലുള്ള അഭ്യർത്ഥനകളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രസിഡൻ്റ് പറഞ്ഞതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് കോടതി നടപടികൾ നിർത്തി വെച്ചിരുന്നു. നേരത്തെ ജൂൺ 3ന് നെതന്യാഹുവിനെതിരായ കേസിൻ്റെ വിചാരണയും നിർത്തിവെച്ചിരുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിച്ച സാഹചര്യത്തിൽ നെതന്യാഹുവിന്റെ ക്രോസ് വിസ്താരം പുനരാരംഭിക്കാനിരിക്കെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് അഴിമതിക്കേസുകളിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിചാരണ നേരിടുന്നത്. ചതി, വിശ്വാസ വഞ്ചന എന്നിവ ചുമത്തിയ കേസ് 1000, കേസ് 2000 എന്നിവ വിചാരണയ്ക്കെത്തിയിരിക്കുന്നത്. ചതിയ്ക്കും വിശ്വാസ വഞ്ചനയ്ക്കും പുറമെ അഴിമതി കൂടി ചുമത്തിയാണ് നെതന്യാഹുവിനെതിരായ കേസ് 4000 കോടതിയിലെത്തിയിരിക്കുന്നത്.
ഹോളിവുഡ് മാധ്യമ ഉടമയായ അർനോൺ മിൽച്ചനിൽ നിന്ന് നെതന്യാഹുവും ഭാര്യ സാറയും 700,000 ഇസ്രയേലി ഷെക്കൽ വിലമതിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ അനധികൃതമായി സ്വീകരിച്ചുവെന്നാണ് കേസ് 1000ത്തിൽ ചുമത്തിയിരിക്കുന്ന കുറ്റം. ദീർഘകാല അമേരിക്കൻ റെസിഡൻസി വിസ പുതുക്കുന്നതിന് മിൽച്ചലിന് നെതന്യാഹു സഹായം നൽകിയെന്നും ഇത് വിരുദ്ധ താൽപ്പര്യവുമായി ബന്ധപ്പെട്ട നിയമങ്ങളെ ലംഘിച്ചെന്നും ഈ കേസിൽ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. നികുതി പ്രശ്‌നങ്ങളിൽ മിൽച്ചനെ സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. യെദിയോത്ത് അഹ്‌റോണോത്ത് പത്രത്തിന്റെ പ്രസാധകനായ അർനോൺ (നോണി) മോസസുമായി ഒരു പരസ്പരം ഗുണം കിട്ടുന്ന കരാറിലെത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് നെതന്യാഹുവിനെതിരെ കേസ് 2000 കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കേസിൽ വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുണ്ട്. യെദിയോത്തിൻ്റെ പ്രധാന എതിരാളികളായ ഹയോം ഫ്രീ ഷീറ്റിനെ ദുർബലപ്പെടുത്താനുള്ള നിയമനിർമ്മാണത്തിന് പകരമായി യെദിയോത്ത് പ്രധാനമന്ത്രിക്ക് കൂടുതൽ പോസിറ്റീവ് മീഡിയ കവറേജ് നൽകുമെന്നായിരുന്നു കരാർ എന്നാണ് ചുമത്തപ്പെട്ടിരിക്കുന്ന കുറ്റത്തിൽ പറഞ്ഞിരിക്കുന്നത്.
ബെസെക്-വല്ല കേസ് എന്നറിയപ്പെടുന്ന കേസ് 400 ആണ് നെതന്യാഹുവിനെതിരായ ഏറ്റവും ഗുരതുരമായ കേസ്. ബെസെക് ടെലികമ്മ്യൂണിക്കേഷൻസിൻ്റെ ഓഹരി ഉടമയായ ഷാൾ എലോവിച്ചിന് കോടിക്കണക്കിന് ഷെക്കൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന റെഗുലേറ്ററി തീരുമാനങ്ങൾക്ക് നെതന്യാഹു അംഗീകാരം നൽകിയ കുറ്റത്തിനാണ് കേസ്. ഇതിന് പകരമായി എലോവിച്ചിന്റെ ഉടമസ്ഥതയിലുള്ള വല്ല വാർത്താ സൈറ്റിൽ നിന്ന് നെതന്യാഹുവിന് അനുകൂലമായ മാധ്യമ കവറേജ് ലഭിച്ചതും കേസിൽ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.
Content Highlights: Donald Trump calls for cancellation of Netanyahu’s corruption trial