സൈനിക കമാൻഡർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്

അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാന്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല

dot image

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത് ഇറാന്‍ മാധ്യമങ്ങള്‍. അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാന്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷദ്മാനി മരിച്ചതായാണ് ഇപ്പോള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഐആര്‍ഡിസി മുന്നറിയിപ്പ് നല്‍കുന്നു.

ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആദ്യഘട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐആര്‍ജിസിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിന്റെ പിന്‍ഗാമിയായായിരുന്നു അലി ഷദ്മാനി ചുമലയേറ്റത്. ഇതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം അലി ഷദ്മാനി കൊല്ലപ്പെട്ടു എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അലി ഷദ്മാനിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു.

അതിനിടെ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയില്‍ ബാഗെയ് രംഗത്തെത്തിയിരുന്നു. ഇറാന്റ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്നും ആവര്‍ത്തിച്ചുള്ള ആക്രമണത്തിലാണ് ഇത് സംഭവിച്ചതെന്നും ഇസ്മയില്‍ ബാഗെയ് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പൂഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ആദ്യഘട്ടത്തില്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നല്‍കി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇതിനിടെയാണ് അമേരിക്ക ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായത്. ഇതോടെ സംഘര്‍ഷത്തിന് പുതിയമാനം വന്നു. ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ലോക രാജ്യങ്ങള്‍ രംഗത്തുവന്നു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം നടന്നതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. ഖത്തറും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കാളികളായി എന്നായിരുന്നു പുറത്തുവന്ന വിവരം.

Content Highlights- Iran's revolutionary guards confirm head Ali Shadmani's killing in strikes

dot image
To advertise here,contact us
dot image