
ബെയ്ജിങ്: ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് ചൈന. അമേരിക്ക നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. അമേരിക്കന്‍ നടപടി പശ്ചിമേഷ്യയില്‍ പിരിമുറുക്കം വര്‍ധിപ്പിക്കും. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നീതി നടപ്പിലാക്കുന്നതിനും പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ചൈന വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാനെതിരായ അമേരിക്കന്‍ നടപടിക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ് നടന്നത്. നയതന്ത്ര ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും റഷ്യ പറഞ്ഞു. ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അസ്വസ്ഥതപ്പെടുത്തുന്നതെന്നായിരുന്നു പാകിസ്താന്‍ പറഞ്ഞത്. നടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം തിരിച്ചടിക്കാനുള്ള എല്ലാ അവകാശങ്ങളും ഇറാനുണ്ട്. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കണം. സംഘര്‍ഷം എത്രയും വേഗം അവസാനിക്കമെന്നും പാകിസ്താന്‍ പറഞ്ഞു.
അമേരിക്ക ഇറാനില്‍ നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ ചാര്‍ട്ടറിന്റെ ഗുരുതരമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് മനുഷ്യരാശിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്നും മിഗ്വല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടി ആശങ്കപ്പെടുത്തുന്നത് എന്നായിരുന്നു സ്‌പെയിന്‍ പ്രതികരിച്ചത്. ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാഷ്ട്രങ്ങളും രംഗത്തെത്തി. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച രാഷ്ട്രങ്ങള്‍ വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള മുന്നറിയിപ്പും നല്‍കി.
അതിനിടെ ഇറാനെതിരെ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറഞ്ഞു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് അമേരിക്ക അറിയിച്ചു. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തി. ഇസ്ഫഹാനിലും സമാന രീതിയില്‍ ആക്രമണം നടത്തി. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2 വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഇരുപത് മിനിറ്റുകൊണ്ട് വ്യോമാതിര്‍ത്തി കടന്നതായും അമേരിക്ക പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
Content Highlights- China condemns US strikes on Iran, calls for ceasefire and talks