
ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇസ്രയേലിന് പിന്നാലെ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരിക്കുകയാണ്. ഇത് തീര്‍ത്തും അപലപനീയമാണ്. അന്താരാഷ്ട്ര നിയമ ലംഘനമാണ് നടന്നതെന്ന് തങ്ങള്‍ ആവര്‍ത്തിച്ചുപറയുകയാണ്. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം തിരിച്ചടിക്കാനുള്ള എല്ലാ അവകാശങ്ങളും ഇറാനുണ്ട്. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കണം. സംഘര്‍ഷം എത്രയും വേഗം അവസാനിക്കണം. യുഎന്‍ ചാര്‍ട്ടറിനനുസരിച്ചുള്ള ചര്‍ച്ചയും നയതന്ത്രവും നടപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പാകിസ്താന്‍ സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന് പാകിസ്താന്‍ സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസില്‍ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ട്രംപ് വിരുന്ന് നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ നൊബേല്‍ സമ്മാന ശുപാര്‍ശയോട് പ്രതികരിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. നൊബേല്‍ സമ്മാനം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അവര്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കില്ല എന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നടത്തിയ ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അമേരിക്കന്‍ ബി 2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി ഇറാന്റെ വ്യോമപാതയില്‍ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു.
Content Highlights- Day after nominating Donald trump for nobel peace prize, pak condemns us's iran bombing