
ടെല്‍ അവീവ്: ഇറാന്റെ തിരിച്ചടിയില്‍ മുട്ടുമടക്കി ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം സംഭവിച്ചു. തെക്കന്‍ ഇസ്രയേലിലെ ബീര്‍ഷേബയില്‍ നിരവധി തവണയാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ബീര്‍ഷേബയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കിടയില്‍ വീണ് തകര്‍ന്നു. പ്രദേശത്ത് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വാഹനങ്ങള്‍ കത്തിയെരിയുകയും ചെയ്തു.
മിസൈല്‍ വീണ് തകര്‍ന്ന പ്രദേശങ്ങളില്‍ വലിയ രീതിയില്‍ പുകപടര്‍ന്നിരുന്നു. ഈ പുകശ്വസിച്ച് അഞ്ചോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. കെട്ടിടം തകർന്നുവീണ് എട്ടോളം പേർക്കും പരിക്കേറ്റു. ഇറാന്റെ മിസൈൽ പതിച്ച് ബീര്‍ഷേബയിലെ മൈക്രോ സോഫ്റ്റിന്റെ ഓഫീസ് തകര്‍ന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാന്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ പലയിടങ്ങളിലും പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇസ്രയേല്‍. ഇതോടെ ഹമാസിനെതിരെ അടക്കം വിജയകരമായി പ്രയോഗിച്ച ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം പരാജയമാണെന്നുള്ള ആക്ഷേപം ഉയര്‍ന്നു. ഇതില്‍ പിടിച്ച് ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
അതേസമയം അയേണ്‍ ഡോമിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ പ്രതിരോധിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തിന്റെ മുന്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അവീവി രംഗത്തെത്തി. ഇസ്രയേലിന് സുരക്ഷ ഒരുക്കുന്നത് അയേണ്‍ ഡോം മാത്രമല്ലെന്നായിരുന്നു അമീര്‍ അവീവി പറഞ്ഞത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം ഇസ്രയേലിന്റെ പ്രതിരോധ സംവിധാനത്തില്‍ മുഖ്യപങ്കുവഹിക്കുന്നു. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം 90 ശതമാനത്തിലധികം വിജയമാണെന്നും എന്‍ഡിടിവിയോട് അദ്ദേഹം പറഞ്ഞു.
ഒരു സിസ്റ്റവും കുറ്റമറ്റതല്ലെന്നുള്ള അഭിപ്രായവും അമീര്‍ അവീവി പങ്കുവെച്ചു. നൂറ് ശതമാനവും വിജയകരമാക്കുക എന്നത് പ്രയാസകരമാണ്. മിസൈലുകള്‍ കടന്നുപോകുമ്പോള്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. ഈ സമയം ആളുകള്‍ ബങ്കറുകളും മറ്റും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാലമായ വ്യോമ പ്രതിരോധ ശൃംഖലയ്‌ക്കൊപ്പം അയേണ്‍ ഡോമും വിശ്വസനീയമാണ്. എതിരാളിയുടെ ഭീഷണിയെ നേരിടാന്‍ ഒരൊറ്റ സംവിധാനമില്ല. ബഹുമുഖ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും അമീര്‍ അവീവി കൂട്ടിച്ചേര്‍ത്തു.
Content Highlights- Israeli military admits Iron Dome failed to stop Iranian Missile