ഔദ്യോഗിക ചാനലിന് നേരെയുള്ള ഇസ്രയേൽ ആക്രമണം; മാധ്യമ പ്രവർത്തകയും,സാങ്കേതിക പ്രവർത്തകനും കൊല്ലപ്പെട്ടു

ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെയാണ് ഇന്നലെ രാത്രിയോടെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയത്

dot image

തെഹ്റാൻ: ഇറാനിൽ വാർത്താ ചാനലിന് നേരെയുണ്ടായ ഇസ്രയേൽ മിസൈലാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ന്യൂസ് എഡിറ്ററായ നിമ രാജാപൌറും, സാങ്കേതിക വിഭാഗം ജീവനക്കാരനായ മസൂം അസിമിയുമാണ് കൊല്ലപ്പെട്ടത്.

ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെയാണ് ഇന്നലെ രാത്രിയോടെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയത്. അവതാരക വാർത്ത വായിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ ആക്രമണം നടന്ന് നിമിഷങ്ങൾക്കകം, ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിരുന്നു. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlights- Israeli attack on news channel; journalist and technician killed, confirmed

dot image
To advertise here,contact us
dot image