ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്; ഇറാനിലെ ആക്രമണത്തിൽ യുഎസ് ജെറ്റുകൾ ഇല്ലെന്ന് പെൻ്റഗൺ വിശദീകരണം

ജി7-ൽ ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ

dot image

വാഷിംങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയിരിക്കുന്നത്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് പരസ്യമായി പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്.

51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്.

അതേ സമയം, ഇറാൻ-ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎസ് ജെറ്റുകൾ ഉപയോ​ഗിച്ചു എന്നുളള അവകാശവാദം ട്രംപ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധിയും പെന്റഗൺ വക്താവുമായ ഷോൺ പാർനെലാണ് ഈ കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ നിരൂപകനും വേൾഡ് ഇൻഡിപെൻഡന്റ് ന്യൂസിന്റെ സിഇഒ ഡൊമിനിക് മൈക്കൽ ട്രിപ്പിയുടെ എക്സ് പോസ്റ്റിന് മറുപടി നൽകി കൊണ്ടാണ് അമേരിക്ക ഈ കാര്യം സ്ഥിരീകരിച്ചത്. അമേരിക്ക ഔദ്യോഗികമായി മറുപടി നൽകിയതോടെ ഡൊമിനിക് മൈക്കൽ ട്രിപ്പി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങുന്നു എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപ് ജി7ൽ നിന്ന് മടങ്ങിയത്. ഇതിനിടെ എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി ഡോണൾ‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. തന്റെ ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം.

എത്രയും പെട്ടെന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. 'അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.

Content Highlights: US President Donald Trump to leave G7 summit early due to Middle East situation

dot image
To advertise here,contact us
dot image