
വാഷിംങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുളള ഇസ്രയേലിന്റെ പദ്ധതിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇറാൻകാർ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോയെന്ന് മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ചോദിച്ചു. അവർ അത് ചെയ്യുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തിനെ ലക്ഷ്യം വെയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കുകപോലുമില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇറാൻ്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം തുടങ്ങിയത് മുതൽ യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ ഇസ്രയേലി ഉദ്യോഗസ്ഥരുമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇറാൻ്റെ ഉന്നത നേതാവിനെ കൊല്ലാൻ അവസരമുണ്ടെന്ന് ഇസ്രയേലികൾ അറിയിച്ചിരുന്നു. പക്ഷേ പ്രസിഡന്റ് ട്രംപ് ആ പദ്ധതിയിൽ നിന്ന് ഇസ്രയേലികളെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുഎസ് ഉദ്യോഗർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കലും നടക്കാത്ത കാര്യങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടന്നും താൻ അതൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ കാര്യങ്ങൾ പറഞ്ഞതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ഞങ്ങൾ ചെയ്യും. അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമായിരിക്കും എന്നാണ് ഞങ്ങൾ കരുതുന്നുതെന്നും നെതന്യാഹു പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ആണവ പദ്ധതി തടയുന്നതിനായി ഇറാൻ അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ മസ്കറ്റിൽ വെച്ച് നടത്താനിരുന്ന ഇറാൻ-അമേരിക്ക ചർച്ച റദ്ധാക്കിയിരുന്നു. കൂടാതെ ഇറാന്‍ അമേരിക്കയെ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേ സമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരവെ സമാധാനം പുനഃസ്ഥാപിക്കുമെന്ന അവകാശവാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയാണ്. ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മുന്‍പ് ഇന്ത്യാ-പാകിസ്താൻ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീല്‍ ഉണ്ടാക്കാന്‍ തന്റെ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന അവകാശവാദം വീണ്ടും ട്രംപ് ഉന്നയിച്ചു. തന്റെ നേതൃത്വത്തില്‍ സെര്‍ബിയ-കൊസോവോ സംഘര്‍ഷം അവസാനിപ്പിച്ചെന്നും പ്രസിഡന്റ് വാദിച്ചു. നൈല്‍ നദീജല തര്‍ക്കത്തില്‍ ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചെന്നും ട്രംപ് അവകാശപ്പട്ടു.
Content Highlights: President Donald Trump vetoed Israeli plan to kill Iran’s supreme leader Ayatollah Ali Khamenei, U.S. officials say