ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്

dot image

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇതിനിടെ ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ തെഹ്റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ഐആർഐബിയുടെ ആസ്ഥാനം നിൽക്കുന്ന ഇടത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാൻ പോകുന്നു എന്നായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിൻ്റെ പ്രതികരണം.

മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് തെക്കൻ ഏഷ്യയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് യുഎസ്എസ് നിമിറ്റിസ് തിരിച്ചിട്ടുണ്ടെന്നാണ് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക്ക് വെബ്സൈറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർ‌ട്ട്.

ഇതിനിടെ ഇറാൻ്റെ പരമോന്നത മേധാവി ആയത്തൊള്ള ഖമയേനി ബങ്കറിലേയ്ക്ക് മാറിയതായും റിപ്പോ‍ർട്ടുണ്ട്. ഇറാൻ്റെ ഉയർന്ന ഉദ്യോ​ഗസ്ഥർ‌ യോ​ഗം ചേർന്നിരുന്ന കേന്ദ്രവും ഇസ്രയേൽ ലക്ഷ്യം വെച്ചെന്നാണ് റിപ്പോർട്ടുകൾ. ടെഹ്റാനിലെ സർക്കാർ കെട്ടിടങ്ങളെയും ഇസ്രയേൽ ലക്ഷ്യം വെച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നിട്ടുണ്ട്. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെഹ്റാൻ്റെ വ്യോമപരിധി പ‍ൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് ന​ഗരം വിട്ടുപോകാനും ​ന​ഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.

dot image
To advertise here,contact us
dot image