'പുടിൻ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞു'; റഷ്യൻ എയർബേസ് ആക്രമണത്തിൽ പുടിനുമായി സംസാരിച്ച്‌ ട്രംപ്

ഒന്നര മണിക്കൂറാണ് ഇരു നേതാക്കളും സംസാരിച്ചത്

dot image

വാഷിംഗ്ടൺ: റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നിലെ ശക്തമായി പ്രതികരിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഒന്നര മണിക്കൂറാണ് ഇരു നേതാക്കളും സംസാരിച്ചത്. റഷ്യക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എന്നിവയായിരുന്നു ചർച്ചാവിഷയം. ഈ ചർച്ചയിലാണ് പുടിൻ ട്രംപിനോട് യുക്രെയ്‌ന്റെ ആക്രമണത്തിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്.

ജൂൺ ഒന്നിനാണ് റഷ്യയെയും പുടിനെയും ഞെട്ടിച്ചുകൊണ്ട് യുക്രെയ്ൻ റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്ബിന്‌റെ ഭാഗമായി റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രെയ്ന്‍ അവകാശപ്പെട്ടത്. മുര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക്, ഇവാനോവോ, റിയാസാന്‍, അമുര്‍ എന്നീ മേഖലകളിലെ സൈനിക വ്യോമതാവളങ്ങള്‍ക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

മര്‍മാന്‍സ്‌കിലും ഇര്‍കുട്‌സ്‌കിലുമൊഴികെ മറ്റ് വ്യോമതാവളങ്ങളിലെ വ്യോമാക്രമണം റഷ്യ പ്രതിരോധിച്ചെന്നും ഡ്രോണ്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ട്രക്ക് ഡ്രൈവറെ ചോദ്യംചെയ്യുമെന്നും റഷ്യ അറിയിച്ചിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുക്രെയ്ൻ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തടികൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്കുളളിലാണ് ഒളിപ്പിച്ചുവെച്ചത്. ട്രക്കുകളില്‍ അവ റഷ്യന്‍ വ്യോമതാവളങ്ങളുടെ സമീപം കൊണ്ടുപോയി. തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ൻ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണാക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും യുക്രെയ്ൻ്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എസ്ബിയുവിന്റെ തലവന്‍ വാസില്‍ മാലിയുക്കുമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

റഷ്യ മിസൈലാക്രമണം നടത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു യുക്രെയ്ൻ്റെ പ്രത്യാക്രമണം. യുക്രെയ്നിയൻ നഗരങ്ങളില്‍ 367 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കീവ്, ഖാര്‍കീവ്, മൈക്കോലൈവ് തുടങ്ങിയ നഗരങ്ങളില്‍ വ്യാപക നാശനഷ്ടമാണ് റഷ്യന്‍ ആക്രമണത്തില്‍ ഉണ്ടായത്.

Content Highlights: Trump said Putin will give effective reply to ukraine drone attacks

dot image
To advertise here,contact us
dot image