
എം കെ സാനുവിന് ആദരാഞ്ജലികളര്‍പ്പിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. 'മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്ന അദ്ധ്യാപക ശ്രേഷ്ഠന്‍ എം കെ സാനു മാഷിന്റെ വിയോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.' എന്ന് തുടങ്ങുന്ന കുറിപ്പില്‍ അറിവിന്റെ വെളിച്ചം വിതറിയ സാനു മാഷിന്റെ വിയോഗത്തില്‍ ആര്‍ ബിന്ദു അനുശോചനം രേഖപ്പെടുത്തി.
എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
Content Highlight; Minister R. Bindu Pays Tribute to M.K. Sanu