രച്ചിന്‍റെ ഒറ്റ ഓവറില്‍ നാല് സിക്‌സർ പറത്തിയ ബെംഗളൂരു പയ്യന്‍; ആരാണ് സഞ്ജയ് കൃഷ്ണമൂര്‍ത്തി?

അമേരിക്കയിലെ ഒറിഗോണിലാണ് ജനിച്ചതെങ്കിലും സഞ്ജയ് തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭൂരിഭാഗവും ബെംഗളൂരുവിലാണ് ചെലവഴിച്ചത്

dot image

മേജര്‍ ലീഗ് ക്രിക്കറ്റിന്റെ മൂന്നാം എഡിഷന്‍ ചരിത്ര വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് സാന്‍ ഫ്രാന്‍സിസ്‌കോ യുണികോണ്‍സ്. ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്മാരായ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെ ആദ്യ മത്സരത്തില്‍ 123 റണ്‍സിനാണ് സാന്‍ ഫ്രാന്‍സിസ്‌കോയുടെ വിജയം. എം എല്‍ സി ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന വിജയമാണിത്.

മത്സരത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ യുണികോണ്‍സിന്റെ യുവതാരം സഞ്ജയ് കൃഷ്ണമൂര്‍ത്തിയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബാറ്റര്‍ സഞ്ജയ് മത്സരത്തില്‍ 20 പന്തില്‍ നിന്ന് 36 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പവര്‍ ഇന്നിങ്‌സ്.

വാഷിങ്ടണ്‍ ഫ്രീഡത്തിന് വേണ്ടി പന്തെറിയാനെത്തിയ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയുടെ ഒരു ഓവറിലാണ് സഞ്ജയ് നാല് സിക്‌സറുകളും അടിച്ചതെന്നാണ് പ്രത്യേകത. ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് പുറത്തായതിന് ശേഷം നാലാമതായാണ് സഞ്ജയ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. തുടക്കത്തില്‍ കാര്യമായി കണക്ട് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെങ്കിലും രച്ചിന്‍ രവീന്ദ്ര ബൗളിംഗ് ആക്രമണത്തിലേക്ക് കടന്നുവന്നപ്പോള്‍ സഞ്ജയ് തകര്‍ത്തടിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തിയ സഞ്ജയ് അപകടകാരിയായ രച്ചിനെ ആത്മവിശ്വാസത്തോടെ നേരിട്ടു. 22 വയസ്സുള്ള ഈ യുവതാരത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.

അമേരിക്കയിലെ ഒറിഗോണിലാണ് ജനിച്ചതെങ്കിലും സഞ്ജയ് തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭൂരിഭാഗവും ബെംഗളൂരുവിലാണ് ചെലവഴിച്ചത്. ഇന്ത്യയിലെ മിക്ക കുട്ടികളെയും പോലെ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം അദ്ദേഹത്തിനും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ ഒരു അക്കാദമിയില്‍ ചേരുകയും സോണല്‍ ക്രിക്കറ്റ് കളിക്കുകയും ചെയ്തു. അണ്ടര്‍16 ക്രിക്കറ്റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്തു.

2011ല്‍ തന്റെ കൗമാര കാലഘട്ടത്തിന്റെ അവസാനത്തില്‍ യുഎസിലേക്ക് മടങ്ങിയ ശേഷം കമ്പ്യൂട്ടര്‍ സയന്‍സിനായി സാന്‍ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു, പഠനവും മത്സര ക്രിക്കറ്റും ഒരുപോലെ കൊണ്ടുപോയി. പിന്നീടാണ് അമേരിക്കയ്ക്ക് വേണ്ടി സഞ്ജയ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്.

'എന്റെ വേരുകള്‍ ഇന്ത്യയിലാണ്, എന്റെ ക്രിക്കറ്റ് രൂപപ്പെട്ടത് ബെംഗളൂരുവിലാണ്, ഇപ്പോള്‍ ഞാന്‍ അമേരിക്കയിലാണ് ജീവിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും ലക്ഷ്യം. പക്ഷേ അത് സംഭവിക്കില്ല, കാരണം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ മറ്റ് നിരവധി താരങ്ങളുണ്ട്. ഞാന്‍ ഒരു ഇന്ത്യന്‍ പൗരനല്ല. മറ്റൊരു കാര്യം ഞാന്‍ ഒരു ഒസിഐ കാര്‍ഡ് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഉടമയാണ്. കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചതിനുശേഷം ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനത്തിനായി കളിക്കാന്‍ കഴിയില്ല എന്ന നിയമം അവര്‍ കൊണ്ടുവന്നു.

'അതിനാല്‍, ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെങ്കില്‍, എന്റെ യുഎസ് പൗരത്വം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടിവരും. അത് വളരെ നീണ്ട ഒരു പ്രക്രിയയായിരിക്കും,' ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

2021ല്‍ ഒമാനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ സഹതാരം ആരോണ്‍ ജോണ്‍സിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് സഞ്ജയ് യുഎസ്എയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചത്. യുഎസ്എയ്ക്ക് വേണ്ടി ഇതുവരെ 14 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അദ്ദേഹം രണ്ട് ഫോര്‍മാറ്റുകളിലുമായി 255 ഉം 90 ഉം റണ്‍സ് നേടിയിട്ടുണ്ട്.

Content Highlights: The Bengaluru boy who smashed Rachin Ravindra for 4 sixes in over in MLC 2025, Who is Sanjay Krishnamurthi?

dot image
To advertise here,contact us
dot image