
ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്റർ മയാമി. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഫ്രികിക്ക് ഗോൾ മയാമിയുടെ ക്ലബ് ലോകകപ്പിലെ ആദ്യ വിജയത്തിൽ നിർണായകമായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മയാമിയുടെ വിജയം. നിർണായക ഗോളോടെ ചില ചരിത്ര നേട്ടങ്ങളും മെസ്സി സ്വന്തം പേരിൽ കുറിച്ചു.
ഇന്റർ മയാമിക്കായി 50 ഗോളുകൾ എന്ന നേട്ടമാണ് അതിൽ ആദ്യത്തേത്. 61 മത്സരങ്ങളിൽ നിന്നാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തിയത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളിൽ നിന്നുമാണ് മെസ്സി 50 ഗോൾ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് പി എസ് ജിക്ക് വേണ്ടി 71 മത്സരങ്ങൾ കളിച്ച മെസ്സി 32 ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു.
ഫുട്ബോൾ ചരിത്രത്തിൽ 1250 ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 866 ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം. 1,107 മത്സരങ്ങളാണ് മെസ്സി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. 1,281 മത്സരങ്ങളിൽ നിന്നായി 938 ഗോളുകളും 257 അസിസറ്റുകളും ഉൾപ്പെടെ 1,195 ഗോൾ സംഭാവനകൾ നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മെസ്സിക്ക് പിന്നിൽ രണ്ടാമതുള്ളത്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രികിക്ക് ഗോളുകളെന്ന നേട്ടത്തിൽ ബ്രസീലിയൻ മുൻ താരം മാർക്കോസ് അസുൻസോയ്ക്ക് ഒപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു. ഇരുവരും കരിയറിൽ 68 ഫ്രീകിക്ക് ഗോളുകൾ വീതം നേടി. 78 ഫ്രികിക്ക് ഗോളുകളുമായി ബ്രസീലിയൻ മുൻ താരം മാഴ്സലീഞ്ഞോ കരിയോക്കയാണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്.
Content Highlights: Historic achievements clinched by Lionel Messi against FC Porto