
യുവേഫ നേഷൻസ് ലീഗിന്റെ കിരീടപ്പോരാട്ടത്തിൽ പോർച്ചുഗൽ ഇന്ന് സ്പെയ്നിനെ നേരിടുകയാണ്. അതേസമയം ലീഗിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലും ഞായറാഴ്ച നടക്കും. രണ്ട് സെമി ഫൈനലിലും പരാജയപ്പെട്ട ടീമുകൾ മൂന്നാംസ്ഥാനത്തിനായി ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് എംഎച്ച്പി അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ജര്‍മനി ഫ്രാന്‍സിനെ നേരിടും.
നേഷന്‍സ് ലീഗിന്റെ ആദ്യ സെമി പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടാണ് ജര്‍മനി തങ്ങളുടെ കിരീടമോഹങ്ങള്‍ അടിയറവ് വെച്ചത്. അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജര്‍മനി തോൽവി വഴങ്ങുകയായിരുന്നു. ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി ജര്‍മനി വിജയം കൈവിട്ടത്. പോര്‍ച്ചുഗലിനായി ഫ്രാന്‍സിസ്കോ കോര്സായോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വല കുലുക്കിയപ്പോള്‍ ഫ്ളോറിയാന്‍ വിര്‍ട്സാണ് ജര്‍മൻ പടയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
അതേസമയം ആവേശക്കൊടുമുടിയേറ്റിയ രണ്ടാം സെമിയില്‍ എംബാപ്പെയുടെ ഫ്രാൻസിനെ കീഴടക്കിയാണ് ലാമിൻ യമാലിന്റെ സ്പാനിഷ് പട ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഒൻപത് ഗോളുകൾ പിറന്ന ഒറ്റ ഗോള്‍ വ്യത്യാസത്തിനാണ് ഫ്രാന്‍സും തോല്‍വി വഴങ്ങിയത്. നാലിനെതിരെ അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് പട പരാജയപ്പെട്ടത്. സ്പെയ്നിന് വേണ്ടി ലാമിന് യമാല്‍ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ നിക്കോ വില്യംസ്, മൈക് മെറിനോ, പെഡ്രി എന്നിവര്‍ ഓരോ ഗോളും കണ്ടെത്തി. കിലിയന്‍ എംബാപ്പെ, റയാന് ചെര്‍കി, കോലോ മുവാനി എന്നിവര്‍ ഫ്രാന്‍സിന് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ. ഡാനി വിവിയന്റെ സെല്‍ഫ് ഗോളും ഫ്രാന്‍സിന്റെ അക്കൗണ്ടിലെത്തി.
അതേസമയം ലൂസേഴ്സ് ഫൈനല്‍ വിജയിച്ച ആശ്വാസത്തോടെ ടൂര്ണമെന്റിനോട് വിട പറയാനാകും ഫ്രാന്‍സും ജര്‍മനിയും ഒരുങ്ങുന്നത്. മുന്‍ ലോക ചാമ്പ്യന്മാരായ രണ്ട് ടീമുകള്‍ ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുന്നേ തീപാറും പോരാട്ടം തന്നെ ആരാധകർക്ക് കാണാനാകും.
Content Highlights: UEFA Nations League 2025: France will face Germany in Losers’ final