

ഇന്ത്യൻ ടീമിന്റെ സുഗമമായ മാറ്റങ്ങൾക്ക് പിന്നിൽ രാഹുൽ ദ്രാവിഡിന് വലിയ പങ്കുടുന്ന തുറന്ന് പറഞ്ഞ് ഇന്ത്യയുടെ ബോളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെ. ആശയവിനിമയങ്ങൾ നടത്തുന്നതിൽ രാഹുൽ വ്യക്തതയുള്ള വ്യക്തിയും സത്യസന്ധനുമായിരുന്നെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
'ഇന്ത്യന്‍ ടീമിന്റെ സുഗമമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ മുൻ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്. ആശയവിനിമയത്തില്‍ അദ്ദേഹം തികച്ചും വ്യക്തതയുള്ളവനും സത്യസന്ധനുമാണ്. വിരാട് കോഹ്‌ലിയോട് അദ്ദേഹം നല്ലതുപോലെ തുറന്ന് സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ തുറന്നു സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ രാഹുൽ ദ്രാവിഡ് ആ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ നിര്‍വ്വഹിച്ചിട്ടുണ്ട്', മാംബ്രെ വ്യക്തമാക്കി. 'ഒരു താരം എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും നമ്മള്‍ തികച്ചും വ്യത്യസ്തരായിരിക്കണം. കളിക്കാരനായിരിക്കുമ്പോള്‍ എപ്പോഴും മുന്നിലായിരിക്കും, എന്നാല്‍ പരിശീലകൻ ആകുമ്പോള്‍ പിന്നിലേക്ക് മാറേണ്ടതുണ്ട്. ദ്രാവിഡിനെ നിങ്ങള്‍ ഒരിക്കലും ലൈംലൈറ്റില്‍ കണ്ടിട്ടുണ്ടാകില്ല. കളിക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹത്തിന് നന്നായി അറിയാം', മാംബ്രെ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ടീമിന്റെ എല്ലാ പദ്ധതികളിലും രോഹിത് ശർമക്കൊപ്പം വിരാട് കോഹ്‌ലിയും തുല്യമായ പങ്കുവഹിച്ചിരുന്നു. എല്ലാ മീറ്റിംഗുകളിലും കോഹ്‌ലി പങ്കെടുത്തില്ലെങ്കിലും, രോഹിത്തുമായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കോഹ്‌ലിയെയും അറിയിച്ചിരുന്നു. ഇത് ടീമില്‍ അത്രയും നല്ലൊരു സൗഹൃദ അന്തരീക്ഷം ഉണ്ടാക്കാൻ സഹായിച്ചെന്നും മാംബ്രെ കൂട്ടിച്ചേര്‍ത്തു. കളിക്കാരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരു പരിശീലകനാണെങ്കില്‍ അത് ടീമിലെ അന്തരീക്ഷം തന്നെ മോശമാകും. എന്നാല്‍ ദ്രാവിഡ് എപ്പോഴും പിന്നിലിരുന്ന് രോഹിത് ശര്‍മയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ അത് വിശ്വസ്തതയോടെ ക്യാപ്റ്റനെ അറിയിക്കുകയും, അതിനുശേഷം ബാക്കി കാര്യങ്ങള്‍ നായകന് വിട്ടുകൊടുക്കുകയുമായിരുന്നു ദ്രാവിഡിന്റെ ശൈലിയെന്നും പരസ് മാംബ്രെ ഓര്‍മ്മിപ്പിച്ചു.
Content highlight: Paras Mhambrey opens up about Rahul Dravid role in Indian team transition