

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിന് പിന്നാലെ ടീം മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഐപിഎല്‍ താരലേലത്തിൽ ചെന്നൈ 14 കോടി നല്‍കി ടീമിലെത്തിച്ച യുവ ഓൾ റൗണ്ടർ പ്രശാന്ത് വീറിന് നിരന്തരം അവസരം നല്‍കുന്നതിനെതിരെയാണ് ശ്രീകാന്ത് രൂക്ഷമായ ഭാഷയിൽ തന്‍റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചത്.
ഈ വർഷത്തെ ലേലത്തിൽ കാർത്തിക് ശർമയ്ക്കൊപ്പം 14.20 കോടി രൂപ നല്‍കിയാണ് അൺക്യാപ്ഡ് താരമായ പ്രശാന്ത് വീറിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ സീസണിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിലും 135-ൽ താഴെ മാത്രമാണ് പ്രശാന്ത് വീറിന്‍റെ സ്ട്രൈക്ക് റേറ്റ്. ഹൈദരാബാദിനെതിരെയുള്ള നിർണായക മത്സരത്തിലും 9 പന്തിൽ 11 റൺസ് മാത്രമെടുത്ത് പ്രശാന്ത് നിരാശപ്പെടുത്തി.
ചെന്നൈ ഈ മത്സരത്തിൽ 200 റൺസ് അടിച്ചിരുന്നെങ്കിൽ ഉറപ്പായും ജയിക്കുമായിരുന്നു. മറ്റ് ടീമുകളൊക്കെ സ്ഥിരമായി 200 പ്ലസ് സ്കോർ ചെയ്യുമ്പോൾ ചെന്നൈ ഈ സീസണിൽ നാലോ അഞ്ചോ തവണ മാത്രമാണ് 200 കടന്നത്. ഡെവാൾഡ് ബ്രെവിസ് ഒടുവിൽ മികച്ചൊരു ഇന്നിങ്സ് കളിച്ചു. എന്നാൽ അതിന് ശേഷം വന്നത് പ്രശാന്ത് വീറാണ്. ചെന്നൈ മാനേജ്‌മെന്‍റ് എന്തുകൊണ്ടാണ് അവനെ ഇത്രയധികം വിശ്വസിക്കുന്നതെന്നും നിരന്തരം കളിപ്പിക്കുന്നതെന്നും എനിക്ക് ഇതുവരെ മനസിലാകാത്ത കാര്യമാണ്. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ഹൈദരാബാദിനെതിരെ ഒരു ഘട്ടത്തിൽ 16 ഓവറിൽ 144/4 എന്ന ശക്തമായ നിലയിലായിരുന്ന ചെന്നൈ, ലോവർ മിഡിൽ ഓർഡറിന്‍റെ തകർച്ച കാരണം അവസാന 4 ഓവറിൽ വെറും 36 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ചെന്നൈയുടെ ഇന്നിങ്സ് 180 റൺസിൽ ഒതുങ്ങുകയായിരുന്നു. ഹൈദരാബാദിന്റെ യുവ ഇടംകൈയ്യൻ സ്പിന്നർ ശിവംഗ് കുമാറിന് ചെന്നൈ ബാറ്റിംഗ് നിര അനാവശ്യ ബഹുമാനം നൽകിയെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
content highlights:csk kris srikkanth criticizes prashant veer ipl 2026