

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മുഖം മിനുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതും മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തുടങ്ങുന്നതും പരിഗണനയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
കെ മുരളീധരന്‍ ആരോഗ്യമന്ത്രി ആയതോടെ വകുപ്പില്‍ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും രോഗികള്‍ നിലത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിയമനവും സ്ഥലംമാറ്റവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവ് ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.
Content Highlights: Health Department Considering starting a second medical college in Thiruvananthapuram