

ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്.
.എന്നാല്‍, ഇരു ടീമുകളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്നത് കൊളംബോയിലെ കാലാവസ്ഥയാണ്.കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മഴ കനത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം മത്സരസമയത്ത് 50% മുതല്‍ 65% വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. ഏകദേശം 28° താപനില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മത്സരത്തിന് തൊട്ട് മുമ്പുള്ള മഴ കളി വൈകിപ്പിക്കാനോ തടസ്സപ്പെടുത്താനോ സാധ്യതയുണ്ടെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
അതേ സമയം സാധാരണയായി സ്പിന്‍ ബൗളര്‍മാരെ തുണയ്ക്കുന്നത പിച്ചാണ് കൊളോമ്പോയിലേത്. അതിനാല്‍ ഈ മത്സരത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാകും. ഇന്ത്യയുടെ വജ്രായുധമായ വരുണ്‍ ചക്രവര്‍ത്തിയും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കുന്ന അക്‌സര്‍ പട്ടേലും മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. റിങ്കു സിംഗിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനേയും ടീമിലെത്തിക്കാന്‍ സാധ്യത ഏറെയാണ്.
മറുഭാഗത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന കരുത്തുറ്റ സ്പിന്‍ നിരയാണ് പാകിസ്താന്റെ കരുത്ത്. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ പാക് സ്പിന്നര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
Content Highlights: india pak t20 world cup match climate report