കൗമാര വിസ്മയത്തിന് ചരിത്രനിയോഗം; മുഹമ്മദ് ഷമിക്ക് തിരിച്ചുവരവിനുള്ള അവസരം

ദുലീപ് ട്രോഫി ക്രിക്കറ്റില്‍ 15-കാരനെ വൈസ് ക്യാപ്റ്റനാക്കി ഈസ്റ്റ് സോണ്‍, പരിക്കേറ്റ് ചികിത്സയിലുള്ള ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് എന്നിവര്‍ ടീമിലില്ല

കൗമാര വിസ്മയത്തിന് ചരിത്രനിയോഗം; മുഹമ്മദ് ഷമിക്ക് തിരിച്ചുവരവിനുള്ള അവസരം
dot image

വൈഭവ് സൂര്യവംശിയാണ് ഇപ്പോള്‍ ക്രിക്കറ്റില്‍ താരം. സിംബാബ് വേയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ് ഈസ്റ്റ് സോണ്‍. ദുലീപ് ട്രോഫിക്കായുള്ള ടീമിലാണ് വൈഭവിന്റെ വൈസ് ക്യാപ്റ്റന്‍ അരങ്ങേറ്റം. ചെറിയ പ്രായത്തില്‍ത്തന്നെ വൈഭവിന്റെ നേട്ടം ചരിത്രപരമാണ്. 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിലെ ആദ്യ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ നിയമിച്ചത്. എന്നാല്‍ കൗമാര ബാറ്ററായ വൈഭവ് സൂര്യവംശിയെ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചത് എന്ന പ്രത്യേകതയുണ്ട്. താരത്തിന്റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിത്. ലോങ് ഫോര്‍മാറ്റ് ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരുങ്ങുന്ന യുവതാരം, പരിചയസമ്പന്നനായ ബംഗാള്‍ ബാറ്റര്‍ അഭിമന്യു ഈശ്വരനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.

നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ടീമിലെ ഏറ്റവും സീനിയര്‍ താരമായ അഭിമന്യൂ ഈശ്വരന്‍, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്തായതിന് ശേഷം തന്റെ മികച്ച ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അരങ്ങേറ്റ രഞ്ജി ട്രോഫി സീസണില്‍ 613 റണ്‍സ് നേടി തിളങ്ങിയ ജാര്‍ഖണ്ഡിന്റെ ശിഖര്‍ മോഹനെയും റിസര്‍വ് ഓപ്പണറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുഭവസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമി, മുകേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യം ടീമിന്റെ ബൗളിങ് നിരയ്ക്ക് കരുത്ത് പകരുന്നു. 2025-26 രഞ്ജി ട്രോഫി സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി തിരിച്ചെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഷമിക്ക് ഇത് മറ്റൊരു അവസരമാണ് എന്നതും പ്രധാനമാണ്. മുകേഷിനും ബംഗാള്‍ സഹതാരം സൂരജ് ജെയ്സ്വാളിനുമൊപ്പം ഷമി പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. എന്നാല്‍, ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലുള്ള ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് എന്നിവരെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഐപിഎലിന് ശേഷം വലത് തോളിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പരാഗും, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ആകാശ് ദീപും വിശ്രമത്തിലാണ്. ഇഷാന്‍ കിഷനാകും വിക്കറ്റ് കീപ്പര്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള കുമാര്‍ കുഷാഗ്രയെ റിസര്‍വ് വിക്കറ്റ് കീപ്പറായി നിയമിച്ചിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ വിരാട് സിങ്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അനുകൂല്‍ റോയ് എന്നിവരും ജാര്‍ഖണ്ഡില്‍ നിന്ന് ടീമില്‍ ഇടംനേടിയിട്ടുണ്ട്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശിക്ക് പരിചയം കുറവാണ്. ഇതുവരെ 8 മത്സരങ്ങള്‍ കളിച്ച് 207 റണ്‍സ് നേടിയിട്ടുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 93 ആണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ ദുലീപ് ട്രോഫി താരത്തിന് മികച്ച അവസരമൊരുക്കുമൊന്നാണ് പ്രതീക്ഷ. ബംഗാള്‍ ഓള്‍റൗണ്ടര്‍ ഷഹ്ബാസ് അഹമ്മദ്, ത്രിപുരയുടെ അഭിജിത് സര്‍ക്കാര്‍, ഒഡീഷ ബാറ്റര്‍ സുഭ്രാന്‍ഷു സേനാപതി, ബംഗാളിന്റെ ദിനേഷ് ദാസ് എന്നിവരും ടീമില്‍ ഇടംനേടിയിട്ടുണ്ട്.

ഈസ്റ്റ് സോണ്‍ ടീം
ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, സുദീപ് ഘരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഷഹ്ബാസ് അഹമ്മദ്, സൂരജ് ജെയ്സ്വാള്‍, വിരാട് സിംഗ്, കുമാര്‍ കുഷാഗ്ര, ശിഖര്‍ മോഹന്‍, സുഭ്രാന്‍ഷു സേനാപതി, അഭിജിത് സര്‍ക്കാര്‍, അനുകൂല്‍ റോയ്, ദിനേഷ് ദാസ്.

content highlights: Historic Role for Teenage Prodigy; Mohammed Shami Gets Opportunity for Comeback

dot image
To advertise here,contact us
dot image