

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിന് ശേഷം കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടന തിയതി പ്രഖ്യാപിച്ചത്.
രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായിനടത്താന്‍ തീരുമാനം. 14 ക്ലബുകളിൽ 10 ക്ലബുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. ബാക്കി നാല് ക്ലബുകളുടെ കാര്യത്തിൽ തീരുമാനമാകാനുണ്ട്.
സാധാരണ സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസൺ വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. ഫുട്ബാൾ ഫെഡറേഷനുമായി ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയതുമില്ല.
വാണിജ്യ പങ്കാളിയെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഇതോടെ ക്ലബുകൾ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും താരങ്ങൾ കൂട്ടമായി ഇന്ത്യ വിടുകയും ചെയ്തു. ദേശീയ താരങ്ങളും വിദേശതാരങ്ങളും ലീഗ് നടത്താൻ പരസ്യമായി അപേക്ഷിച്ച് രംഗത്തെത്തി. ആരാധകരുടെയും വിമർശനം ഉയർന്നതോടെ ഫെഡറേഷൻതന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയായിരുന്നു. ലീഗ് നടത്താൻ പൂർണമായ പിന്തുണ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Content highlights: ISL to start Feb 14, announces sports minister