
കഴിഞ്ഞ ദിവസം പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക് ഓപ്പണർ ഫഖർ സമാനെ പുറത്താക്കിയ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ക്യാച്ചിനെതിരെ മുൻ പാക് താരം ഷുഹൈബ് അക്തർ. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. ഒമ്പത് പന്ത് നേരിട്ട നിന്ന് താരം 15 റണ്‍സെടുത്ത ഫഖറിനെയാണ് പാകിസ്താന് ആദ്യം നഷ്ടപ്പെടുന്നത്.
തേർഡ് അമ്പയറുടെ തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തേർഡ് അംപയറുടെ തീരുമാനത്തെ മെെതാനത്ത് വെച്ച് തന്നെ ചോദ്യം ചെയ്താണ് ഫഖർ സമാൻ മടങ്ങിയത്. വേണ്ടത്ര പരിശോധന നടത്താതെയാണ് തേർഡ് അംപയർ വിക്കറ്റ് തീരുമാനിച്ചതെന്ന ആരോപണമാണ് ഇപ്പോൾ പാകിസ്താൻ ആരാധകർ ഉയർത്തുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗവിനുള്ളിലേക്ക് പന്ത് വീഴുന്നതായാണ് റീപ്ലേയിൽ കാണുന്നത്. എന്നാൽ ഇതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നുണ്ടോയെന്ന സംശയം കമന്റേറ്റർമാരടക്കം ഉയർത്തിക്കാട്ടിയിരുന്നു.
🚨 Abhishek Sharma drops a catch of Sahibzada Farhan in Super Fours of Asia Cup 2025. #AsiaCup2025 #INDvPAK pic.twitter.com/dd96Kd5cUS
— ICC Asia Cricket (@ICCAsiaCricket) September 21, 2025
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് മുൻ പാക് താരം അക്തറും രംഗത്തെത്തിയിരിക്കുകയാണ്. ഫഖർ സമാൻ ഔട്ട് ആയിരുന്നില്ലെന്നും അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നുവെന്നും മുൻ പാക് താരം ഷുഹൈബ് അക്തർ പറഞ്ഞു. അമ്പയർമാരുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച അക്തർ ഫഖർ നന്നായി കളിച്ചുവെന്നും പറഞ്ഞു.
'ഫഖർ ഔട്ട് അല്ല. അവന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അമ്പയർക്ക് എന്തുകൊണ്ടാണ് അത് കാണാൻ സാധിക്കാതിരുന്നത്. 26 ക്യാമറകളുണ്ട്, എന്നിട്ടും ഒരു ആംഗിളും കാണാനില്ല. അദ്ദേഹം രണ്ട് ആംഗിളുകൾ മാത്രം നോക്കിയാണ് തീരുമാനമെടുത്തത്. അതിലൊന്നിൽ പന്ത് മൈതാനത്ത് കുത്തിയതായി തോന്നി', അക്തർ പറഞ്ഞു.
'ഫഖർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിമറിയുമായിരുന്നു. അമ്പയറിംഗിന്റെ പ്രത്യേകിച്ച് തേർഡ് അമ്പയറിംഗിന്റെ നിലവാരം വളരെ മോശമായിരുന്നെന്നാണ് എനിക്ക് തോന്നിയത്', അക്തർ കൂട്ടിച്ചേർത്തു.
Content Highlights: Shoaib Akhtar on Sanju Samson's Catch to get Fakhar Zaman during IND vs PAK clash