
കുറഞ്ഞ ഓവർ നിരക്ക് ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ കാലത്തും ക്യാപ്റ്റന്മാർക്ക് പണികൊടുത്തിട്ടുണ്ട്. ടി20 മുതൽ ടെസ്റ്റ് ക്രിക്കറ്റ് വരെ പിഴയൊടുക്കേണ്ടി വന്ന നായകരുടെ നിരയിങ്ങനെ നീണ്ടു നീണ്ടുപോവും. കഴിഞ്ഞ വർഷമാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പിലാക്കിയത്. ഇപ്പോഴിതാ ടെസ്റ്റിലും ഇത് പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ഐ.സി.സി.
ഒരോവർ പൂർത്തിയായാൽ 60 സെക്കന്റിനുള്ളിൽ അടുത്ത ബോളർ പന്തെറിഞ്ഞ് തുടങ്ങണമെന്നാണ് പുതിയ നിയമം പറയുന്നത്. വൈകിയാൽ ക്യാപ്റ്റന്മാർക്ക് അമ്പയർ രണ്ട് തവണ വാണിങ് നൽകും. വീണ്ടും അത് തുടരുകയാണെങ്കിൽ ബാറ്റിങ് ടീമിന് അഞ്ച് റൺ പെനാൽട്ടിയായി ലഭിക്കും. 80 ഓവർ കഴിഞ്ഞാൽ വീണ്ടും മുന്നറിയിപ്പെത്തും. മുന്നറിയിപ്പ് അവഗണിച്ചാൽ അഞ്ച് റൺ വീണ്ടും വിട്ട് നൽകേണ്ടി വരും. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഈ നിയമം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട് ഐ.സി.സി.
മറ്റു പരിഷ്‌കാരങ്ങൾ
തുപ്പല്‍ പുരട്ടിയാല്‍ പന്ത് മാറ്റില്ല
പന്തിൽ തുപ്പൽ പുരട്ടുന്നത് നേരത്തേ തന്നെ ഐ.സി.സി വിലക്കിയിട്ടുണ്ട്. ആ നിയമം തുടരും. എന്നാൽ തുപ്പൽ പുരട്ടി എന്ന കാരണത്താൽ പന്ത് മാറ്റേണ്ടതില്ലെന്നാണ് പുതിയ പരിഷ്‌കാരം പറയുന്നത്. പുതിയ പന്തെടുക്കാനായി ഫീൽഡിങ് ടീം ആവർത്തിച്ച് തുപ്പൽ പുരട്ടുന്നു എന്ന വിമർശനം നിലനില്‍ക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് ഐ.സി.സി.യുടെ പുതിയ പരിഷ്‌കാരം. പന്തിൽ എന്തെങ്കിലും വലിയ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാത്രമേ ഇനി അമ്പയർമാർ പുതിയ പന്തെടുക്കൂ. അതേ സമയം പന്തിൽ ഉമീനിർ പുരട്ടുന്നതിനുള്ള വിലക്ക് നിലനിൽക്കും. ഉമിനീർ പ്രയോഗത്തിന്റെ ഭാഗമായി പന്തിൽ കൂടുതൽ മിനുസം വന്നതായോ വല്ലാതെ നനഞ്ഞതായോ ശ്രദ്ധയിൽ പെട്ടാൽ എതിർ ടീമിന് അഞ്ച് റൺസ് പെനാല്‍ട്ടിയായി ലഭിക്കും.
ഡി.ആർ.എസ് മാറ്റം
വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത ശേഷം അമ്പയർ ഔട്ട് വിധിച്ചാൽ അത് വിക്കറ്റല്ലെന്ന് ഉറപ്പുണ്ടെങ്കിൽ ബാറ്റർമാർ റിവ്യൂവിന് പോവാറുണ്ട്. റിവ്യൂവിൽ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്നും പാഡിലാണ് തട്ടിയതെന്നും വ്യക്തമായാലോ. അമ്പയർ തീരുമാനം പിൻവലിക്കാറാണ് പതിവ്. എന്നാല്‍ ഇനിയത് എൽ.ബി.ഡബ്ല്യു ആണോ എന്ന് കൂടി അമ്പയർക്ക് പരിശോധിക്കാം. ബാറ്റർ വിക്കറ്റിൽ കുരുങ്ങി എന്ന് ബോധ്യമായാൽ ഔട്ട് വിധിക്കാം.
നോബോൾ ക്യാച്ചിനും പരിശോധന
നോബോളിൽ ക്യാച്ചെടുത്താൽ ഇതുവരെ അത് ക്യാച്ചാണോ അല്ലയോ എന്ന കാര്യം അമ്പയർമാർ പരിശോധിക്കാറില്ല. നോബോളായതിനാൽ വിക്കറ്റ് അനുവദിക്കാനാവില്ലല്ലോ. എന്നാൽ ഇനി മുതൽ ആ ക്യാച്ച് കൃത്യമായി പരിശോധിക്കും. ഫീൽഡർ ക്യാച്ചെടുത്തിട്ടുണ്ടെങ്കിൽ നോബോളിന്റെ എക്‌സ്ട്രാ റൺ മാത്രമേ ബാറ്റിങ് ടീമിന് ലഭിക്കൂ. ക്യാച്ച് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഓടിയെടുത്ത റണ്ണും സ്‌കോർബോർഡിലാവും.
മനപ്പൂര്‍വം ക്രീസില്‍ ബാറ്റ് കുത്താതിരുന്നാല്‍?
റണ്ണിനായി ഓടുന്നതിനിടെ മനപ്പൂർവം ക്രീസിൽ ബാറ്റ് കുത്തിയില്ലെന്ന് തെളിഞ്ഞാൽ അഞ്ച് റൺസ് പിഴ എന്ന നിയമം നിലനിൽക്കുന്നുണ്ട്. ഇനി മുതൽ ഇങ്ങനെ സംഭവിച്ചാൽ ഏത് ബാറ്റർ സ്‌ട്രൈക്കിൽ വരണമെന്ന് എതിർ ടീം ക്യാപ്റ്റന് തീരുമാനിക്കാം. അതേ സമയം മനപ്പൂർവം സംഭവച്ചിതല്ല ഇതെന്ന് അമ്പയർമാർക്ക് ബോധ്യമായാൽ ബാറ്റിങ് ടീമിന് പെനാൽട്ടിയുണ്ടാവില്ല. ഇക്കാര്യത്തില്‍ അമ്പയറുടേതാവും അവസാന തീരുമാനം.
story highlights: ICC's major reforms in Test cricket