
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ചരിത്ര നേട്ടത്തിനരികിൽ വീണ് ബംഗ്ലാദേശ് താരം നജ്മുൾ ഹൊസൈൻ ഷാന്റോ. നാലാം വിക്കറ്റിൽ ബംഗ്ലാദേശിനായി ഏറ്റവും ഉയർന്ന പാർട്ണർഷിപ്പിനേക്ക് നീങ്ങുകയായിരുന്നു ഷാന്റോയും ഒപ്പം മുഷ്ഫിഖൂർ റഹീമും. 267 റൺസായിരുന്നു ഈ നേട്ടത്തിന് വേണ്ടിയിരുന്നത്. എന്നാൽ 264 റൺസാണ് ഇരുവർക്കും കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. മൂന്ന് റൺസ് അകലെ അസിത ഫെർണാണ്ടോയുടെ പന്തിൽ എയ്ഞ്ചലോ മാത്യൂസ് ക്യാച്ചെടുത്ത് ഷാന്റോ പുറത്തായി.
2018ൽ മിർപൂരിൽ സിംബാബ്‍വെയ്ക്കെതിരെ ബംഗ്ലാദേശ് താരങ്ങളായ മുഷ്ഫിഖർ റഹീമും മൊമിനൾ ഹഖും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 266 റൺസിന്റെ കൂട്ടുകെട്ടാണ് നിലവിലെ റെക്കോർഡ്. ഇത് തകർക്കാൻ ഷാന്റോയ്ക്കും റഹീമിനും കഴിഞ്ഞില്ല.
അതിനിടെ മത്സരത്തിന് വില്ലനായി മഴയെത്തുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ബംഗ്ലാദേശ് ശക്തമായ നിലയിൽ തുടരുമ്പോഴാണ് മഴ മത്സരത്തിന് വില്ലനായെത്തിയത്. മഴയെ തുടർന്ന് മത്സരം നിർത്തിവെയ്ക്കുമ്പോൾ ബംഗ്ലാദേശ് സ്കോർ നാലിന് 423 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മുഷ്ഫിഖർ റഹീമും അർധ സെഞ്ച്വറിയുമായി ലിട്ടൻ ദാസുമാണ് ക്രീസിൽ തുടരുന്നത്.
നേരത്തെ രണ്ടാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 148 റൺസെടുത്ത നജ്മുൾ ഹൊസൈൻ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് രണ്ടാം ദിവസം ആകെ നഷ്ടമായത്. 279 പന്തിൽ 15 ഫോറും ഒരു സിക്സറും സഹിതമാണ് ഷാന്റോയുടെ ഇന്നിങ്സ്.
സെഞ്ച്വറിയുമായി മുഷ്ഫിഖർ റഹീം ക്രീസിൽ തുടരുന്നുണ്ട്. 325 പന്തിൽ ഒമ്പത് ഫോറുകൾ സഹിതം 159 റൺസ് മുഷ്ഫിഖറിന്റെ ബാറ്റിൽ നിന്ന് പിറന്നുകഴിഞ്ഞു. ലിട്ടൻ ദാസാണ് മുഷ്ഫിഖറിന് കൂട്ടായി ക്രീസിലുള്ളത്. 84 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം ലിട്ടൻ ദാസ് 61 റൺസ് നേടിക്കഴിഞ്ഞു. ഇരുവരും ചേർന്ന പിരിയാത്ത അഞ്ചാം വിക്കറ്റിൽ 114 റൺസും കൂട്ടിച്ചേർത്തു.
Content Highlights: Najmul Shanto and Mushfiqur Rahim script epic, but leaves pair 3 runs shy of history