ഒടുവില്‍ പന്തിനും സെഞ്ച്വറി; റോയല്‍ ചലഞ്ചേഴ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ലഖ്‌നൗ

വണ്‍ഡൗണ്‍ ആയി എത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കരുത്തായത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ലഖ്‌നൗ. ലഖ്‌നൗവിലെ ഏകാനയില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് അടിച്ചെടുത്തത്. വണ്‍ഡൗണ്‍ ആയി എത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കരുത്തായത്. 61 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ ഫോമില്‍ ബാറ്റുവീശിയ പന്താണ് ടീമിനെ ഈ സ്‌കോറിലേക്ക് എത്തിച്ചത്.

സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ തന്നെ ഓപണര്‍ മാത്യു ബ്രീറ്റ്‌സ്‌കെയെ നഷ്ടമായിരുന്നു. 12 പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത ബ്രീറ്റ്‌സ്‌കെയെ നുവാൻ തുഷാര ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റൻ പന്ത് ഓപണർ മിച്ചൽ മാർ‌ഷിനൊപ്പം തകർത്തടിച്ചു. ഇതോടെ ആര്‍സിബി ബൗളര്‍മാര്‍ പ്രതിരോധത്തിലായി. പവർപ്ലേയിൽ തന്നെ ലഖ്നൗ 55 റൺസിലെത്തി.

മോശം പ്രകടനത്തിന്റെ പേരിൽ സീസണിലുടനീളം വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്ന റിഷഭ് പന്ത് ഇന്ന് ഫോമിൽ ബാറ്റുവീശുന്നതാണ് കാണാനായത്. 29 പന്തില്‍ നിന്നാണ് പന്ത് അര്‍ധസെഞ്ച്വറി തികച്ചത്. പിന്നാലെ ടീം സ്‌കോര്‍ നൂറിലെത്തി. മാര്‍ഷലും കൂറ്റനടികളുമായി ആർസിബി ബോളർമാരെ പ്രഹരിച്ചതോടെ ലഖ്‌നൗ സ്‌കോര്‍ കുതിച്ചു.

14-ാം ഓവറില്‍ മാര്‍ഷും അര്‍ധസെഞ്ച്വറി തികച്ചു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ലഖ്‌നൗ 15 ഓവറില്‍ 164-ലെത്തി. 67 റണ്‍സെടുത്ത മാര്‍ഷ് പുറത്തായെങ്കിലും നിക്കോളാസ് പൂരനെയും കൂട്ടുപിടിച്ച് പന്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. പിന്നാലെ ലഖ്‌നൗ നായകന്‍ സെഞ്ച്വറി തികയ്ക്കുകയും ടീമിനെ 200-കടത്തുകയും ചെയ്തു. 19.5 ഓവറിൽ‌ നിക്കോളാസ് പൂരന്‍ 13 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 227 റണ്‍സെടുത്തു.

Content Highlights: IPL 2025: Rishabh Pant smashes century to power Lucknow Super Giants to 227/3

dot image
To advertise here,contact us
dot image