
Jun 1, 2025
08:17 AM
സഞ്ജു സാംസൺ ക്യാപ്റ്റനായിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ബിജെപി നേതാവ് ജയ്ദീപ് ബിഹാനിയുടെ ഒത്തുകളി ആരോപണത്തിൽ ട്വിസ്റ്റ്. ഒത്തുകളി ആരോപണത്തിന് പിന്നിൽ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് നൽകിവരാറുള്ള മത്സര ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് ഒത്തുകളി ആരോപിച്ച് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ(ആർസിഎ) അഡ്-ഹോക്ക് കമ്മിറ്റി കണ്‍വീനറും എംഎല്‍എയുമായ ബിഹാനി രംഗത്തെത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിയുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുകളി ആരോപണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്ന് അഡ്‌ഹോക് കമ്മിറ്റിയെ ഒഴിവാക്കിയതാണ് ഒത്തുകളി സംശയിക്കാനുള്ള പ്രധാന കാരണമായി ബിഹാനി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ആരോപണത്തിന് തൊട്ടുപിന്നാലെ ബിഹാനിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ്, രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ടിക്കറ്റുകൾ നല്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറച്ച് ടിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ആര്‍സിഎയ്ക്ക് ലഭ്യമാക്കിയത്. അവരുടെ അതൃപ്തിക്കു പിന്നിലെ പ്രധാന കാരണം ഇത്തരത്തില്‍ ടിക്കറ്റുകള്‍ വെട്ടിക്കുറച്ചതിനാലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഒരു മത്സരത്തിനായി 1800 ടിക്കറ്റുകള്‍ രാജസ്ഥാന്‍ റോയല്‍സ് ആര്‍സിഎയ്ക്ക് നല്‍കുമായിരുന്നു. എന്നാല്‍ 2025-ല്‍ ഈ എണ്ണം ഗണ്യമായി കുറഞ്ഞു. 1000-1200 ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ആര്‍സിഎയ്ക്ക് നല്‍കിവരുന്നത്.
Content Highlights: Reason Behind Rajasthan Royals Match-Fixing Allegations of bjp leader