പിണറായി വിജയൻ ഇന്ന് നിലമ്പൂരിൽ; എം സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

പിണറായിസത്തിന് അന്ത്യം കുറിയ്ക്കുന്ന തിരഞ്ഞെടുപ്പ് എന്ന പി വി അൻവറിൻ്റെ വിവരണം നിലമ്പൂരിൽ യുഡിഎഫും ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്യാനായി നിലമ്പൂരിൽ എത്തുന്നത്

dot image

നിലമ്പൂർ: എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിമാരും കൺവെഷനിൽ പങ്കെടുക്കും. പിണറായിസത്തിന് അന്ത്യം കുറിയ്ക്കുന്ന തിരഞ്ഞെടുപ്പ് എന്ന പി വി അൻവറിൻ്റെ വിവരണം നിലമ്പൂരിൽ യുഡിഎഫും ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്യാനായി മണ്ഡലത്തിൽ എത്തുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനലാണ് നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പെന്ന വിലയിരുത്തലുകൾക്കിടയിലാണ് മുഖ്യമന്ത്രി എത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിറ്റിങ്ങ് സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. പിണറായി വിജയൻ സ‍ർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന പ്രതീതി നിലനിർത്താൻ നിലമ്പൂരിലെ വിജയം അനിവാര്യമാണെന്നാണ് ഇടതുമുന്നണി കണക്കാക്കുന്നത്. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകരുടെ ആവേശം ഉയരുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടയായി ആസൂത്രണം ചെയ്യപ്പെടുമെന്നുമാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗമായ എം സ്വരാജിനെ തന്നെ സിപിഐഎം രം​ഗത്തിറക്കിയത് നിലമ്പൂർ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പൊതുസ്വതന്ത്രനെ രം​ഗത്തിറക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു സ്വരാജിനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെയാണ് എം സ്വരാജ് മത്സരിക്കട്ടെയെന്ന് നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും എത്ര ​ഗൗരവത്തിലാണ് നിലമ്പൂർ‌ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത് എന്ന് കൂടിയാണ് എം സ്വരാജിൻ്റെ സ്ഥാനാ‍ർത്ഥിത്വം വ്യക്തമാക്കുന്നത്. 19 കൊല്ലത്തിന് ശേഷമാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ സിപിഐഎം സ്ഥാനാർത്ഥി മത്സരിക്കുന്നത്. കേരള സിപിഐഎമ്മിലെ ഏറ്റവും ജനപ്രിയനായ യുവനേതാവ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിക്കാനെത്തിയതോടെ പാർട്ടി അണികളും ആവേശത്തിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയ എം സ്വരാജിന് ആവേശകരമായ സ്വീകരണമാണ് നിലമ്പൂരിൽ ലഭിച്ചത്. മുഖ്യമന്ത്രി കൂടി എത്തുന്നതോടെ ഈ ആവേശം വാനോളം ഉയരുമെന്നാണ് എൽഡിഎഫ് നേതൃത്വം കണക്കാക്കുന്നത്.

നിലമ്പൂരിൽ ആത്മവിശ്വാസം ആകാശത്തോളമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞദിവസം ഷൊർണ്ണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രാമധ്യേയും തുടർന്ന് നിലമ്പൂരിലെത്തിയപ്പോഴും ഇത് വ്യക്തമായിരുന്നുവെന്ന് എം സ്വരാജ് അഭിപ്രായപ്പെട്ടു. 'ആത്മവിശ്വാസം ആകാശത്തോളമുണ്ട്. ഷൊർണ്ണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയ്ക്ക് വലിയ പ്രചാരണം നൽകിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, പിന്നിട്ട ഓരോ സ്റ്റേഷനിലും ആളുകൾ ആശംസ അറിയിക്കാനെത്തി. അത് ആവേശകരമായിരുന്നു. നിലമ്പൂരിലും വലിയ ജനാവലി ഉണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്ക് പുറമെയും ആളുകളുണ്ടായിരുന്നു. സർക്കാർ തുടരണം എന്ന ചിന്ത വലിയൊരു വിഭാഗത്തിനുണ്ടെന്നത് ആത്മവിശ്വാസം വർധിപ്പിച്ചു', എന്നായിരുന്നു എം സ്വരാജിൻ്റെ പ്രതികരണം.

ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ നിലമ്പൂ‍ർ സ്റ്റേഷനിലേയ്ക്കെത്തുന്ന എം സ്വരാജിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥിയ എതിരേറ്റത്. പിന്നാലെ മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും അരങ്ങേറിയിരുന്നു. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും തൃണമൂൽ കോൺ​ഗ്രസിനായി പി വി അൻവറും എൻഡിഎ സ്ഥാനാർത്ഥിയായി മോഹൻ ജോ‍ർജ്ജും മത്സരത്തിനിറങ്ങുന്ന നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയനും സിപിഐഎമ്മിനും നി‍ർണ്ണായകമാണ്.

Content Highlights: Pinarayi Vijayan will inaugurate M Swaraj's election convention in Nilambur today

dot image
To advertise here,contact us
dot image