
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് ശർമിഷ്ഠ പനോളി എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. പുണെയിലെ നിയമ വിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമാണ് ശർമിഷ്ഠ.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ശർമിഷ്ഠ തന്റെ വിവാദ വീഡിയോയിൽ പറഞ്ഞത്. വീഡിയോയിൽ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയും, ശർമിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാൽ വീഡിയോ നീക്കം ചെയ്യുന്നതിന് മുൻപ് തന്നെ ശർമിഷ്ഠയ്‌ക്കെതിരെ കൊൽക്കത്ത പൊലീസിന് പരാതി ലഭിച്ചു, പൊലീസ് അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തു.വെള്ളിയാഴ്ച്ച രാത്രിയാണ് കൊൽക്കത്ത പൊലീസ് ശർമിഷ്ഠയെ ഗുരുഗ്രാമിൽവച്ച് അറസ്റ്റ് ചെയ്യുന്നത്.
എന്നാൽ വീഡിയോ നീക്കം ചെയ്യുന്നതിന് മുൻപ് തന്നെ ശർമിഷ്ഠയ്‌ക്കെതിരെ കൊൽക്കത്ത പൊലീസിന് പരാതി ലഭിച്ചു, പൊലീസ് അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തു.
ആരാണ് ശർമിഷ്ഠ പനോളി
പുണെ നിയമ സർവകലാശാലയിലെ നിയമ വിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫളുവൻസറുമാണ് ശർമിഷ്ഠ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ തുറന്ന് പറയുന്ന വീഡിയോകളാണ് അവരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ഒരു പാകിസ്ഥാൻ യുവാവ് എത്തിയിരുന്നു. ഇതിനുള്ള മറുപടി 2025 മെയ് 14ന് ശർമിഷ്ഠ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ ഓപ്പറേഷൻ സിന്ദൂറിൽ ബോളിവുഡ് നടന്മാർ പാലിച്ച മൗനത്തെയും നിശിതമായി വിമർശിച്ചിരുന്നു.
ഇതാണ് വിവാദമായത്. മുസ്ലീം പ്രവാചകന്മാരെ അധിക്ഷേപിച്ചു എന്നതായിരുന്നു ശർമിഷ്ഠയ്‌ക്കെതിരായ മറ്റൊരു ആരോപണം. വീഡിയോ വൈറലായതോടെ #ArrestSharmishta പോലുള്ള നിരവധി ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു, വധഭീഷണിയും. നിരവധി പരാതികളാണ് ശർമിഷ്ഠയ്‌ക്കെതിരെ കൊൽക്കത്ത പൊലീസിന് ലഭിച്ചത്. ശർമിഷ്ഠയ്ക്കും കുടുംബത്തിനും വക്കീൽ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാൻ വീട്ടിൽ ആളുണ്ടായിരുന്നില്ല. നോട്ടീസുകൾ കൈപ്പറ്റാത്തതിനാലും, മറുപടി ലഭിക്കാത്തതിനാലും കൊൽക്കത്തയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ അവര്‍ അറസ്റ്റിലുമായി. കൂടുതല്‍ അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കുമായി പൊലീസ് ശര്‍മിഷ്ഠയുടെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരിക്കുകയാണ്.
ശനിയാഴ്ച്ച അലിയപ്പോർ കോടതിയിയായിരുന്നു ശർമിഷ്ഠയുടെ വിചാരണ നടത്തിയത്. ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല, അവരെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. 'നിയമപരമായി സാധ്യമായ എല്ലാം ചെയ്തു. വക്കീൽ നോട്ടീസ് കുടുംബത്തിന് നൽകാൻ ശ്രമിച്ചെങ്കിലും അവർ ഒളിവിലായതിനാൽ അത് കൈപ്പറ്റിയിരുന്നില്ല. ഇതേതുടർന്നായിരുന്നു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും, വിവാദമുണ്ടാക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് ആളുകൾ വിട്ട് നിൽക്കണം.' കൊൽക്കത്ത പൊലീസ് പറഞ്ഞു.
പിന്തുണയുമായി കങ്കണ
വിവാദങ്ങൾക്ക് പിന്നാലെ നടിയും, രാഷ്ട്രീയ നേതാവുമായ കങ്കണ റണൗട്ട് ശർമിഷ്ഠയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 'ശർമിഷ്ഠ തന്റെ വീഡിയോയിൽ ചില അസുഖകരമായ വാക്കുകൾ ഉപയോഗിച്ചിരുന്നു എന്നത് ഞാനും ശരിവക്കുന്നു. എന്നാൽ ഈ കാലത്ത് എല്ലാ യുവാക്കളും ഉപയോഗിക്കുന്ന വാക്കുകളാണിത്. അവർ താൻ ചെയ്തതിന് മാപ്പ് പറഞ്ഞു, പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇനിയും അവരെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യരുത്. ശർമിഷ്ഠയെ ഉടൻ വിട്ടയയ്ക്കണം.' കങ്കണ വ്യക്തമാക്കി. എന്നാൽ പിന്തുണ അറിയിച്ചതിന് പിന്നാലെ കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. കങ്കണ വിവാദ പ്രസംഗത്തെ നിസ്സാരവത്കരിക്കുകയാണ് എന്നായിരുന്നു പ്രധാന ആക്ഷേപം.
ശർമിഷ്ഠയുടെ അറസ്റ്റിന് ശേഷം നിരവധി ആളുകൾ ചേരിതിരിഞ്ഞ് വാഗ്വാദം ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പരാമർശങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഒരുപക്ഷവും, മാപ്പ് പറഞ്ഞതിനാൽ ക്ഷമിക്കാമെന്ന് മറ്റൊരു പക്ഷവും പറയുന്നു. ശർമിഷ്ഠ ജുഡീഷ്യൽ കസ്റ്റഡിയിലായതോടെ സോഷ്യൽ മീഡിയ ചർച്ചകൾ കൂടുതൽ ചൂടുപിടിക്കുകയാണ്.
Content Highlight; Instagram Influencer Sharmistha Panoli Arrested Over 'Operation Sindoor' Post