പി വി അന്‍വര്‍ നിലമ്പൂരിൽ മത്സരിക്കും; പൈസ വന്ന് കൊണ്ടേ ഇരിക്കുന്നുവെന്ന് പ്രതികരണം

നാളെ നാമമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

dot image

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍. തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. നാളെ നാമമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതേസമയം ചിഹ്നം സംബന്ധിച്ചുള്ള ചർച്ചയിൽ അന്തിമ തീരുമാനം ആയിട്ടില്ല.

തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, 'പണം വന്നുകൊണ്ടേയിരിക്കുന്നുണ്ട്. പ്രചാരണം ഏറ്റെടുത്തവര്‍ നിരവധിയാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട്. വി ഡി സതീശന്റെ കാലുനക്കി മുന്നോട്ട് പോകാന്‍ ഞാനില്ല. പോരാടി മരിക്കാന്‍ തയ്യാറാണ്. യുഡിഎഫ് ജയിച്ചാലും ഞാന്‍ പിടിക്കുന്ന വോട്ടുകളാവും പിണറായിസത്തിനെതിരായ വോട്ടുകള്‍', എന്നും പി വി അന്‍വര്‍ പറഞ്ഞു.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. 'ഷൗക്കത്തിനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജയിക്കില്ലെന്നും യുഡിഎഫിനെ അറിയിച്ചിരുന്നു. അസോഷ്യേറ്റായി നില്‍ക്കാനും തയ്യാറായിരുന്നു. വിഎസ് ജോയിയായിരുന്നെങ്കില്‍ 30,000 വോട്ടിന് ജയിക്കാമായിരുന്നു. പിണറായിസത്തിനെതിരെ വോട്ട് വാങ്ങി ജയിക്കാനാണ് ഞാൻ രാജിവെച്ചത്. ഇവര്‍ക്കാണെങ്കില്‍ മുഖ്യമന്ത്രിയായാല്‍ മതി. 2026 ല്‍ പിണറായിയെ താഴെയിറക്കാന്‍ ഈ നേതൃത്വത്തെവെച്ച് സാധിക്കില്ലെന്നും പറഞ്ഞതാണ്. മുഴുവന്‍ അപമാനവും സഹിച്ചാണ് നിന്നത്', എന്നും പി വി അന്‍വര്‍ പറഞ്ഞു.

'തൂക്കിക്കൊല്ലാന്‍ പോകുന്ന ആളോട് വരെ അവസാന ആഗ്രഹം ചോദിക്കും. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ തന്നോട് ചോദിക്കാന്‍ പോലും യുഡിഎഫ് തയ്യാറായില്ല. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥി ആക്കുമ്പോള്‍ മുന്നണി പ്രവേശനവും പ്രഖ്യാപിക്കാമായിരുന്നു. എന്ത് കൊണ്ടാണ് പ്രഖ്യാപിക്കാതിരുന്നത്? വി ഡി സതീശന്റെ നിലപാട് ശരിയല്ലെന്ന് യുഡിഎഫ് നേതൃത്വം മുഴുവന്‍ പറഞ്ഞു. എല്ലാഘട്ടത്തിലും ഞാൻ യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്'

'ആര്‍എസ്എസുകാര്‍ പോലും പാണക്കാട് തങ്ങന്മാരെക്കുറിച്ചു പറയാത്തതാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അത് ആ സമുദായം മറക്കുമോ? 'പാഠം ഒന്ന് വിലാപം' സിനിമയ്ക്ക് അവാര്‍ഡ് കിട്ടി. മുസ്ലിം സമുദായത്തിലെ ശൈശവ വിവാഹം ആയിരുന്നു വിഷയം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സിനിമ ആയതിനാലാണ് ദേശീയ അവാര്‍ഡ് കിട്ടിയത്. ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ കഴിയില്ല. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ അനീതിയുടെ ഭാഗം നിന്ന് ആര്യാടന്‍ ഷൗക്കത്ത് പണം വാങ്ങും. പൊതുസമൂഹം പൂര്‍ണ്ണമായും തള്ളിയ വ്യക്തിയാണ്. ഞാന്‍ യുഡിഎഫിനെ പിന്തുണച്ചാലും ഷൗക്കത്ത് വിജയിക്കില്ല. ഞാന്‍ 25,000 വോട്ട് നേടിയാലും മതി. അത് പിണറായിസത്തിനെതിരായ വോട്ടാണ്',

'രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ വന്നു കണ്ടിരുന്നു. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുല്‍. യുഡിഎഫില്‍ പിണറായിസത്തിനെതിരെ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫിന്റെ യുവ നേതാവാണ് അദ്ദേഹം. ഒരു മണിക്കൂറോളം സംസാരിച്ചു. നോമിനേഷന്‍ കൊടുക്കാന്‍ സമയമുണ്ടല്ലോ കാത്തിരിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും സെറ്റില്‍മെന്റുണ്ടാക്കാം എന്നും പറഞ്ഞു. പിണറായിസത്തെയും സര്‍ക്കാരിനെയും താഴെയിറക്കണമല്ലോ. അദ്ദേഹത്തിന് എന്നോട് മറ്റൊരു ബന്ധമുണ്ട്. പാലക്കാട് മത്സരിക്കുമ്പോള്‍ പരിപൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു. സ്വകാര്യമായി എന്നെ വന്നുകണ്ടിരുന്നു. കെ സുധാകരന്‍ മഞ്ചേരിയില്‍ വന്ന് എന്നെ കണ്ടിട്ടുണ്ട്'

'എനിക്ക് നേരെ വാതില്‍ അടച്ചൂവെന്നാണ് വി ഡി സതീശന്‍ ഇന്ന് പറഞ്ഞത്. ഇനി ഞാന്‍ ആരെയാണ് കാത്തിരിക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുത്താല്‍ യുഡിഎഫിന്റെ അവസാനം എന്നുപറഞ്ഞയാളാണ് വി ഡി സതീശന്‍. സോളാർ കേസ് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി സാറിനെ കുറിച്ച് വിഡി സതീശന്‍ കൊടുത്ത പ്രസ്താവന എന്താണ്? ഉമ്മന്‍ചാണ്ടിക്ക് ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട് എന്ന് പറഞ്ഞയാളാണ് വിഡി സതീശന്‍. ഈ നേതൃത്വമാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇവിടെ യുഡിഎഫ് വിജയിക്കില്ല. വിഡി സതീശനുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നില്‍ എന്തോ ഉണ്ടന്ന് തോന്നിയിരുന്നു. വി ഡി സതീശന് പിന്നില്‍ പിണറായി വിജയനാണ്. അന്‍വറിനെ അടുപ്പിക്കരുത് എന്നാണ് നിര്‍ദ്ദേശം. എം ആര്‍ അജിത്ത് കുമാറിനെ ഡിജിപി യായി പ്രമോട്ട് ചെയ്യാന്‍ നീക്കം നടക്കുന്നു. ഇതിന് എതിരെ ശക്തമായി പ്രതികരിക്കണം എന്ന് വിഡി സതീശനോട് പറഞ്ഞു. പക്ഷെ വിഡി സതീശന്‍ മിണ്ടിയില്ല'

'ഞങ്ങളെ പിന്തുണച്ച യുഡിഎഫ് നേതാക്കളോട് കടപ്പാടുണ്ട്. കെ സുധാകരന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കം എല്ലാവര്‍ക്കും നന്ദി. രാഹുൽ മാങ്കൂട്ടത്തിലിനും നന്ദി. കെ സുധാകരന്‍ അറിയാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വാര്‍ത്ത കണ്ടപ്പോള്‍ സുധാകരന്‍ തരിച്ചു നിന്നു. സുധാകരനോട് ഒരു വാക്ക് പോലും പറയാന്‍ തയ്യാറായില്ല. പ്രഖ്യാപിക്കുന്നുണ്ട് എന്ന് പോലും പറഞ്ഞില്ല. എന്ത് മര്യാദയാണ് വിഡി സതീശനില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. വി ഡി സതീശനും ചില ഹരിത എംഎല്‍എമാരും ചേര്‍ന്ന് കോണ്‍ഗ്രസിനെ കുട്ടിച്ചോറാക്കി. വി ഡി സതീശനില്‍ ഹിറ്റ്‌ലറിന്റെ രൂപം. കേരളത്തിലെ കോൺഗ്രസിൽ നടുക്കുന്നത് ഹിറ്റ്‌ലറിസമാണെന്നും അൻവർ ആരോപിച്ചു.

'ഞങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. എന്റെ ജീവന്‍ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി. ഒരു ഭാഗം സതീശന്‍. ഒരു ഭാഗത്ത് ആര്‍എസ്എസ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. മൂന്നും കൂടി ഞെക്കി കൊല്ലുന്നു. മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. ഞങ്ങള്‍ ജയിക്കാനാണ് മത്സരിക്കുന്നത്. ഞങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടാണ് പിണറായിസത്തിന് എതിരായ വോട്ട്', എന്നും പി വി അന്‍വര്‍ പറഞ്ഞു.

Content Highlights: PV Anvar will Contest in Nilambur bypoll

dot image
To advertise here,contact us
dot image