'ടി20 ക്രിക്കറ്റിന്റെ ചീറ്റ് കോഡാണ് ബുംമ്രയെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു'; പ്രശംസിച്ച് അശ്വിന്‍

ജസ്പ്രീത് ബുംമ്രയുടെ ഓവര്‍ നടന്നിരുന്നില്ലെങ്കില്‍ മത്സരം മുംബൈയ്ക്ക് നഷ്ടമാകുമായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്

dot image

ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈയുടെ വിജയത്തിന് ശേഷം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ഗുജറാത്ത് ടൈറ്റന്‍സിനായി സായി സുദര്‍ശനും വാഷിങ്ങ്ടണ്‍ സുന്ദറും തകര്‍പ്പന്‍ കൂട്ടുകെട്ടില്‍ റണ്‍ വേട്ട നടത്തുമ്പോഴാണ് ബുംമ്ര വാഷിങ്ങ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വിക്കറ്റ് ആയിരുന്നു അത്.

ജസ്പ്രീത് ബുംമ്രയുടെ ഓവര്‍ നടന്നിരുന്നില്ലെങ്കില്‍ മത്സരം മുംബൈയ്ക്ക് നഷ്ടമാകുമായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്. ബുംമ്രയുടെ അവസാന ഓവറിലെ നിര്‍ണായക പ്രകടനവും മുംബൈ ഇന്ത്യന്‍സിനെ ജയിക്കാന്‍ സഹായിച്ചു എന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അശ്വിന്റെ പ്രതികരണം.

'ജസ്പ്രീത് ബുംമ്രയുടെ ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ മത്സരം കൂടുതല്‍ ടൈറ്റ് ആകുമായിരുന്നു. റിക്വയേര്‍ഡ് റണ്‍ റേറ്റ് 12, 13, 14 എല്ലാം വേണ്ടിയിരുന്നപ്പോള്‍ തന്റെ അവസാന രണ്ട് ഓവറുകളില്‍ ഏഴോ എട്ടോ റണ്‍സ് മാത്രമാണ് ബുംമ്ര വിട്ടുകൊടുത്തത്. രാഹുല്‍ തെവാത്തിയ അവനെതിരെ ഒരു സിക്സര്‍ നേടി. അടുത്ത രണ്ട് പന്തില്‍ വെറും ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംമ്ര ഇതിന് മറുപടി നല്‍കിയത്. അത് അവന്റെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ്', അശ്വിന്‍ പറഞ്ഞു.

ഇപ്പോഴത്തെ ടി20 ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയെന്നത് ഒരു ചീറ്റ് കോഡാണെന്ന് ടി20 ലോകകപ്പിനിടെ ഞാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. നിങ്ങളെപ്പോഴെങ്കിലും റോഡ് റാഷ്, എന്‍എഫ്എസ് പോലുള്ള ഗെയിമുകള്‍ കളിച്ചിട്ടുണ്ടോ. ആ ചീറ്റ് കോഡാണിത്.

ഇത്തരം ഗെയിമുകളില്‍ ഒരു കോഡ് ടൈപ്പ് ചെയ്താല്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. ഇതാണ് ഒരു ചീറ്റ് കോഡ്. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ജസ്പ്രീത് ബുംമ്ര ഒരു ക്യാപ്റ്റന്‍ ശരിക്കുമുള്ളതിനേക്കാള്‍ മികച്ചതാണെന്ന് തോന്നിപ്പിക്കുന്നു. പെര്‍ഫെക്ട് യോര്‍ക്കറുകളും സ്ലോവായ പന്തുകളും മനോഹരമായി എറിയാന്‍ സാധിക്കും എന്നത് അവന്റെ മികവിനെ കാണിക്കുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ മുംബൈ യോര്‍ക്കറുകളെ ആശ്രയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിനെതിരെ നാല് ഓവര്‍ പന്തെറിഞ്ഞ ബുംമ്ര 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഫോമില്‍ ബാറ്റ് വീശി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ബൗള്‍ഡാക്കിയാണ് ബുംമ്ര മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. പിന്നീടാണ് കളിയില്‍ ഗുജറാത്ത് പിടിമുറുക്കുന്നതിനിടെ ബുംമ്രയെ പാണ്ഡ്യ വീണ്ടും പന്തേല്‍പ്പിച്ചത്.

Content Highlights: Jasprit Bumrah is like a cheat code in T20 cricket hails Ravichandran Ashwin

dot image
To advertise here,contact us
dot image