
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം പ്രഭ്സിമ്രാൻ സിങ്. പഞ്ചാബ് ടീം പരിശീലകൻ റിക്കി പോണ്ടിങ് നൽകുന്ന പിന്തുണയെക്കുറിച്ചാണ് പ്രഭ്സിമ്രാൻ സംസാരിച്ചത്. 'എല്ലാവരും അറിയുന്നതുപോലെ റിക്കി പോണ്ടിങ് ഒരു ഇതിഹാസ താരമാണ്. ഇപ്പോഴും പോണ്ടിങ് പോസിറ്റിവാണ്. നെഗറ്റീവായ കാര്യങ്ങളെക്കുറിച്ച് പോണ്ടിങ് സംസാരിക്കാറില്ല. ഓരോത്തർക്കും സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ പോണ്ടിങ് അവസരം നൽകുന്നു. സ്വീപ് ഷോട്ടുകളും സ്വിച്ച് ഹിറ്റുകളും പഞ്ചാബ് താരങ്ങൾ ഒരുപാട് സമയം നെറ്റ്സിൽ പരിശീലനം നടത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ ടീമിൽ കളിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ സാധിക്കും.' പ്രഭ്സിമ്രാൻ സിങ് മത്സരശേഷം പ്രതികരിച്ചു.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത നിക്കോളാസ് പുരാനും 41 റൺസെടുത്ത ആയൂഷ് ബദോനിയുമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്. എയ്ഡാൻ മാർക്രത്തിന്റെ 28 റൺസും അബ്ദുൾ സമദിന്റെ 27 റൺസും ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 69 റൺസെടുത്ത് മികച്ച തുടക്കം നൽകി. 30 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 25 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 43 റൺസെടുത്ത നേഹൽ വദേരയും ചേർന്ന് പഞ്ചാബിനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു.
Content Highlights: PBKS is one platform achieve your goal of playing for India says Prabhsimran Singh