
ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രാതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ബിസിസിഐ കണ്ടെത്തൽ. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിനെ അനുകരിച്ചാണ് പഞ്ചാബ് ഓപണർ പ്രിയാൻഷ് ആര്യയ്ക്കെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രാതി നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്. വിക്കറ്റ് നഷ്ടമായി ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിയാൻഷിന്റെ അടുത്തെത്തി ദിഗ്‌വേഷ് സാങ്കൽപ്പികമായ നോട്ട്ബുക്കിൽ എഴുതുന്നതായി കാട്ടിയാണ് വിക്കറ്റ് ആഘോഷം നടത്തിയത്.
2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.
രണ്ട് വർഷം കാത്തിരുന്ന് വിരാട് കോഹ്‍ലി വിൻഡീസ് താരത്തിന് മറുപടി നൽകിയിരുന്നു. 2019ൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ട്വന്റി 20 മത്സരത്തിൽ ക്രെസിക് വില്യംസിന് സിക്സർ പറത്തിയ ശേഷം വിരാട് കോഹ്‍ലി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷൻ ക്രിക്കറ്റ് ലോകത്തെ ഏറെ ചർച്ചയായിരുന്നു. കളിക്കളത്തിൽ വിരാട് കോഹ്‍ലി ഒരു പോരാളിയാണെന്നായിരുന്നു ഇതിനോട് ക്രെസിക് പിന്നീട് പ്രതികരിച്ചത്.
Content Highlights: BCCI takes strict action against LSG bowler Digvesh Singh Rathi for notebook send-off to Priyansh Arya