
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായപുരം മേരിമാതാ ക്വാറിക്ക് സമീപമാണ് ആനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും, കമ്പിവേലികളും ആന തകർത്തു. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ആനയെ കണ്ടത്. ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ നാട്ടുകാരും വനം വകുപ്പും ചേർന്നാണ് കാട് കയറ്റിയത്. വീണ്ടും ആനയിറങ്ങിയതോടെ ആശങ്കയിലാണ് ധോണിയിലെ ജനങ്ങൾ.
ധോണിയിലിറങ്ങിയ പാലക്കാട് ടസ്കർ 7 എന്ന പി ടി7 ആനയെ ഏറെ ശ്രമപ്പെട്ടാണ് ഈ വർഷം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. നാല് വർഷത്തോളം ധോണി ഭാഗത്ത് ഭീതി വിതച്ച ആനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് പിടിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നിർവ്വഹിച്ചത്. പിന്നീട് ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് കണ്ടെത്തിയത് വിവാദമായിരുന്നു.