ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് വൈകും. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ. സിനിമയുടെ സംവിധായകൻ ഗൗതം മേനോൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ റിലീസ് വൈകിയതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തു.
ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവ നച്ചത്തിരം ഇന്ന് പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്ന റിപ്പോർട്ടുകളുണ്ട്. ഏറെ ശ്രമിച്ചുവെങ്കിലും ധ്രുവ നച്ചത്തിരം ഇന്ന് എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗൗതം മേനോൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.