ഓര്‍ഡര്‍ ചെയ്തത് 1.25 ലക്ഷത്തിന്റെ ഐ ഫോണ്‍ കിട്ടിയത് താടി വളരാനുള്ള എണ്ണ; ഫ്‌ളിപ്കാര്‍ട്ടിനെതിരെ നടപടി

ഐഫോണിന് പകരം താടി വളരാനുളള എണ്ണ അയച്ചുകൊടുത്തു. ഫ്‌ളിപ്കാര്‍ട്ടിനെതിരെ കോടതി കനത്ത പിഴ ചുമത്തി

ഓര്‍ഡര്‍ ചെയ്തത് 1.25 ലക്ഷത്തിന്റെ ഐ ഫോണ്‍ കിട്ടിയത് താടി വളരാനുള്ള എണ്ണ; ഫ്‌ളിപ്കാര്‍ട്ടിനെതിരെ നടപടി
dot image

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതില്‍ താല്‍പര്യമുള്ളവരാണ് പലരും. ആകര്‍ഷകമായ ഓഫറുകളും വിലയേറിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഇഎംഐകളും ഓണ്‍ലൈന്‍ ഷോപ്പിംഗിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ ചിലപ്പോള്‍ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.

വിലകൂടിയ ഒരു ഐഫോണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ താടി വളരാനുള്ള എണ്ണ ലഭിച്ചാല്‍ എങ്ങനെയുണ്ടാകും. ആകെ പെട്ടുപോകും അല്ലേ. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യമാണ്. മറ്റെവിടെയുമല്ല രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

FAKE DELIVERY FLIPKART

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഒരാള്‍ 111,100 രൂപയുടെ ഐഫോണ്‍ 14 പ്രോ (128GB) ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ വീട്ടിലെത്തിയപ്പോള്‍ പെട്ടിയില്‍ നിന്ന് ലഭിച്ചതാകട്ടെ താടി വളരാനുള്ള എണ്ണ. ഇതിനെത്തുടര്‍ന്ന് അയാള്‍ മുംബൈ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് കേട്ട ശേഷം ഉപഭോക്താവിന് 1.11 ലക്ഷത്തിലധികം തുക തിരികെ നല്‍കാന്‍ ഫ്‌ളിപ്കാര്‍ട്ടിനോട് കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, ഫ്‌ളിപ്കാര്‍ട്ടും ഐഫോണ്‍ വില്‍പ്പനക്കാരനും 70,000 ഉപഭോക്താവിന് നഷ്ടപരിഹാരമായും കോടതി ചെലവായും നല്‍കാനും കോടതി ഉത്തരവിട്ടു. അതായത് നഷ്ടപരിഹാര തുകയില്‍ ഫോണിന്റെ വിലയും പലിശയും മാനസിക പീഡനത്തിനുള്ള തുകയും കേസിന്റെ ചെലവുകളും ഉള്‍പ്പെടുന്നു. ആകെ 2.14 ലക്ഷം രൂപ പരാതിക്കാരന് നല്‍കാനാണ് കോടതി ഉത്തരവായത്.

പരാതിക്കാരന്‍ 2023-ലാണ് മുംബൈ സബര്‍ബനിലെ അഡീഷണല്‍ ഡിസിഎഫിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 2023 ഏപ്രില്‍ 22-ന് ഇയാള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് നോ-കോസ്റ്റ് ഇഎംഐ സ്‌കീം പ്രകാരം 1.11 ലക്ഷം രൂപയ്ക്ക് 128 ജിബി ആപ്പിള്‍ ഐഫോണ്‍ 14 പ്രോ വാങ്ങി. ഫോണിനൊപ്പം ഒരു ആപ്പിള്‍ ചാര്‍ജറും ഒരു ഫോണ്‍ കവറും ഓര്‍ഡര്‍ ചെയ്തിരുന്നു. ചാര്‍ജറും കവറും എത്തിച്ചു. എന്നാല്‍ 2023 ഏപ്രില്‍ 23 ന് ഡെലിവറി ചെയ്ത ഐഫോണ്‍ പാക്കേജില്‍ താടി വളര്‍ച്ചാ എണ്ണയും പാക്കിംഗ് മെറ്റീരിയലും അടങ്ങിയിരുന്നതായി ആരോപിക്കപ്പെടുന്നു. പിന്നാട് ഇന്‍വോയ്സുകള്‍, ഫോട്ടോഗ്രാഫുകള്‍, ഉപഭോക്തൃ പിന്തുണ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയുള്‍പ്പെടെ ഇയാള്‍ തെളിവുകള്‍ സമര്‍പ്പിക്കുകയായിരുന്നു.

വാദം കേള്‍ക്കുന്നതിനിടെ ആവശ്യമായ പണം നല്‍കിയ ശേഷമാണ് ഉപഭോക്താവ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് കോടതി കണ്ടെത്തി. ശരിയായ ഉല്‍പ്പന്നത്തിന്റെ വിതരണം ഉറപ്പാക്കേണ്ടത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമാണ്. വില്‍പ്പന സുഗമമാക്കിയതിന് ശേഷം ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് ഇടപാടില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി പ്രസ്താവിച്ചു.

സേവനത്തിലെ പോരായ്മയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും വില്‍പ്പനക്കാരനും കുറ്റക്കാരാണ്.

FAKE DELIVERY FLIPKART

തുടര്‍ന്ന് സേവനത്തിലെ പോരായ്മയ്ക്ക് ഐഫോണ്‍ വില്‍പ്പനക്കാരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആവര്‍ത്തിച്ചുള്ള അപ്പീലുകള്‍ നല്‍കിയിട്ടും വില്‍പ്പനക്കാരന്‍ ഐഫോണ്‍ എത്തിക്കുന്നതിനോ ഉപഭോക്താവിന്റെ പരാതി പരിഹരിക്കുന്നതിനോ ശ്രമിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരന് ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും അസൗകര്യത്തിനും ഫ്‌ളിപ്കാര്‍ട്ടും വില്‍പ്പനക്കാരനും സംയുക്തമായി ഉത്തരവാദികളാണെന്ന് കോടതി വിധിച്ചു.

Content Highlights :Mumbai resident ordered an iPhone worth ₹1.25 lakh but received beard growth oil; action taken against Flipkart

dot image
To advertise here,contact us
dot image