

ഭൂമിയുടെ മധ്യ ഭാഗത്തായി കാണപ്പെടുന്ന പനാമ കടലിനെ ചുറ്റിപ്പറ്റി പല വാർത്തകളും പുറത്തു വരാറുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടും, ഹൂതികളുടെ കപ്പൽ ആക്രമണവുമായി ബന്ധപ്പെട്ടും ആണ് അടുത്തിടെ ഈ കടലിനെ ചുറ്റിപറ്റി കൂടുതൽ വാർത്തകൾ ഉണ്ടായിരുന്നത്. വളരെക്കാലമായി സ്ഥിരതയുള്ളതായി കരുതിയിരുന്ന പനാമയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിൽ പല മാറ്റങ്ങൾ സംഭവിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.

പസഫിക് സമുദ്രത്തിന്റെ പോഷകസമൃദ്ധമായ ആഴത്തിലുള്ള ജലത്തെ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന ഒരു നിർണായക പ്രക്രിയ കാലങ്ങളായി നടക്കാറുള്ളതാണ്. എന്നാൽ നാല് പതിറ്റാണ്ടിനിടെ ആദ്യമായി ആ പ്രക്രിയ 2025 ൽ തടസ്സപ്പെട്ടു എന്നും അത് വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണോ എന്നും സംശയിക്കുകയാണ് ശാസ്ത്രജ്ഞർ. Upwelling എന്നാണ് സമുദ്രത്തിൽ നടക്കാറുള്ള ഈ പ്രക്രിയ പറയപ്പെടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് മുകളിലേക്ക് ഉയരുകയാണ് ഈ പ്രക്രിയയിലൂടെ സംഭവിക്കുന്നത്. പ്രധാനമായും ഉപരിതല കാറ്റാണ് ഈ പ്രതിഭാസത്തിന് കാരണം. കാറ്റ് ഉപരിതലത്തിലെ വെള്ളത്തെ തീരത്തിന് സമാന്തരമായി നീക്കുന്നു, അതിന് പകരം അടിത്തട്ടിലെ വെള്ളം മുകളിലേക്ക് വരുന്നു.
ദീർഘകാലമായി ഉപഗ്രഹ ഡാറ്റയിലൂടെയും നേരിട്ടുള്ള ഫീൽഡ് അളവുകളിലൂടെയും ഈ പ്രക്രിയ എങ്ങനെ തടസ്സപ്പെട്ടെന്ന് ശാസ്ത്രജ്ഞർ മനസിലാക്കി. കൂടുതൽ ചൂടേറിയതും, ഉൽപ്പാദനക്ഷമത കുറഞ്ഞതും, അപകടകരമാംവിധം പ്രവർത്തിക്കുന്നതുമായ ഒരു തലത്തിലേക്ക് ആണ് സമുദ്രത്തിന്റെ സഞ്ചാരം എന്നവർ മനസിലാക്കി. ഗവേഷകർ ഇതിനെ അഭൂതപൂർവവും ആശങ്കാജനകവുമായ ഒരു സംഭവം എന്ന് വിളിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള പ്രധാന മത്സ്യബന്ധനങ്ങളെയും പവിഴപ്പുറ്റ് സംവിധാനങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന പുതിയ കണ്ടെത്തലുകൾ, പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ, പനാമയിലെ ഇസ്ത്മസ്ത് എന്ന കരഭാഗത്ത് വീശുന്ന ശക്തമായ കാറ്റ് പനാമ ഉൾക്കടലിൽ വെള്ളം മുകളിലേക്ക് ഉയരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

ഉപരിതല ജലം കടലിലേക്ക് തള്ളപ്പെടുമ്പോൾ, ആഴത്തിലുള്ള പാളികളിൽ നിന്ന് തണുത്തതും പോഷകസമൃദ്ധവുമായ വെള്ളം ഉയർന്നു വരികയാണ് പതിവ്. ഈ പ്രക്രിയ ഫൈറ്റോപ്ലാങ്ക്ടൺ അഥവാ കടലിൽ ഒഴുകി നടക്കുന്ന പ്രകാശസംശ്ലേഷണം നടത്തുന്ന ജീവികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും, തീരദേശ മത്സ്യബന്ധനത്തെ ശക്തിപ്പെടുത്തുകയും, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഇത് താപ സമ്മർദ്ദത്തെ അതിജീവിക്കാൻ അവയെ സഹായിക്കുകയും ചെയ്യാറുണ്ട്. എന്നാൽ 2025-ൽ ആ മുഴുവൻ സംവിധാനവും സ്തംഭിച്ചു. സമുദ്രത്തിന്റെ പല ഭാഗത്തും ക്ലോറോഫിൽ സാന്നിധ്യം വളരെ കുറവായതായി ഉപഗ്രഹ റെക്കോഡുകൾ രേഖപ്പെടുത്തപ്പെട്ടു. ജൈവ ഉൽപാദനക്ഷമത കുറയുന്നതിന്റെ വ്യക്തമായ സൂചകമാണിത്. ഈ സംഭവം മൂലം സമുദ്രോപരിതല താപനില അസാധാരണമായി ഉയർന്ന നിലയിൽ തുടരുകയും ചെയ്തതായി കാണപ്പെട്ടു. മുൻ ലാ നിന സംഭവങ്ങൾ ഈ പ്രക്രിയയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും 2025 ൽ രേഖപ്പെടുത്തിയതുപോലെ upwelling പ്രക്രിയ പൂര്‍ണമായ തടസപ്പെട്ട സന്ദര്‍ഭങ്ങള്‍ നേരത്തെ ഉണ്ടായിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
പനാമയിലെ കാറ്റിന്റെ ഗതിയിൽ വലിയ മാറ്റം കണ്ടെത്തിയതായും ശാസ്ത്രജ്ഞർ പറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് കാറ്റിന്റെ വേഗത ഏകദേശം 74% ആയാണ് കുറഞ്ഞിരിക്കുന്നത്. ഈ മേഖലയിൽ ദീർഘകാല സമുദ്ര നിരീക്ഷണ പരിപാടികൾ ഇല്ലായിരുന്നെങ്കിൽ ഈ സംഭവം ശ്രദ്ധിക്കപ്പെടാതെ പോയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ എടുത്തു പറയുന്നത്. പനാമ ഉൾക്കടൽ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിരീക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റങ്ങൾ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചു. സ്മിത്‌സോണിയൻ ട്രോപ്പിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും നിരവധി ആഗോള പങ്കാളികളും ഉൾപ്പെടുന്നതാണ് പഠനത്തിന് പിന്നിലെ സംഘം.
Content Highlights : Ocean near Panama stopped 'breathing'; Scientists warn impending incident