
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും വിട്ടുമാറാതെ നിലനിൽക്കുന്ന ധാരാളം ഗ്രാമങ്ങളും കുടുംബങ്ങളും ഇന്ത്യയിലുണ്ട്. അത്തരത്തില്‍ പൊലീസിനെ വരെ കുഴക്കിയ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. ഒഡീഷയിലെ കോരാട്ട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തിയ രണ്ട് മരങ്ങൾ തീകൊളുത്തി നശിപ്പിക്കേണ്ട അവസ്ഥയാണ് പൊലീസിനുണ്ടായത്. ഒരാഴ്ചയായി ഈ മരങ്ങള്‍ ഗ്രാമവാസികളില്‍ ഭീതി പടര്‍ത്തിയിരുന്നു. പ്രേതബാധയുള്ള മരങ്ങളാണവയെന്ന ഗ്രാമവാസികളുടെ ആരോപണങ്ങളെ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് കിംവദന്തതികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് മരങ്ങള്‍ കത്തി നശിപ്പിച്ചത്.
ഒക്ടോബര്‍ 9ന് ഗ്രാമത്തിലെ തന്നെ രണ്ട് പേര്‍ മരണപ്പെടുന്നതിനെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്. ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് നിന്ന ഒരു ആല്‍മരവും മറ്റൊരു പീപ്പല്‍ മരവുമാണ് പരിഭ്രാന്തി പരത്തിയത്. സുബായ് ഗ്രാമത്തിലെ രണ്ട് യുവാക്കളുടെ മരണത്തിന് പിന്നില്‍ ഗ്രാമത്തില്‍ നില്‍ക്കുന്ന ഈ രണ്ട് മരങ്ങളില്‍ വസിക്കുന്ന ദുരാത്മാക്കളാണെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കാന്‍ തുടങ്ങി. തുടര്‍ മരണങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഇനി എന്ത് പരിഹാരമാണ് വേണ്ടതെന്ന് ഒരു ഗോത്ര പുരോഹിതനോട് ഗ്രാമവാസികള്‍ അഭിപ്രായം ചോദിച്ചിരുന്നു. മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണമെന്നായിരുന്നു ഗോത്ര മുഖ്യൻ നിർദ്ദേശിച്ച പരിഹാരം. അങ്ങനെ മുറിച്ച് മാറ്റിയ മരം സമീപത്തെ ഗ്രാമത്തിലെ പുഴയരികില്‍ ഉപേക്ഷിക്കാന്‍ എത്തിയതോടെ അവിടെയും പ്രശ്‌നങ്ങള്‍ ഉണ്ടായി. പ്രേത മരങ്ങള്‍ ഇവിടെ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് പ്രദേശവാസികള്‍ ശഠിച്ചു.
ദുരാത്മാക്കളെ വഹിക്കുന്ന മരങ്ങളാണെന്ന കിംവന്തതി അടുത്തുള്ള ഗ്രാമങ്ങളിലും പടര്‍ന്നതോടെ വാഹന പരിശോധനകളും റോഡ് തടയലുമായി ജനങ്ങൾ തെരുവിലിറങ്ങി. ഇതോടെ പൊലീസ് വിഷയത്തില്‍ ഇടപ്പെട്ടു. പലതവണ ബോധവത്കരണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ പ്രശ്‌നമൊതുക്കാന്‍ മരത്തടികള്‍ പൊലീസ് വളപ്പില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഭയപ്പെട്ട് വരാതെയായി. വനംവകുപ്പിനെ വിവരം അറിയിച്ചപ്പോള്‍ അവരും മരത്തടികൾ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ആകെ പൊല്ലാപ്പില്‍പ്പെട്ട പൊലീസ് ഒടുവില്‍ നാട്ടുക്കാരെയാകെ വിളിച്ചു കൂട്ടി മരകഷ്ണങ്ങള്‍ തീയിട്ട് നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
'അന്ധവിശ്വാസത്തിന് അറുതി വരുത്തുന്നതിനായി പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന മരക്കഷണങ്ങള്‍ കത്തിച്ചുകളഞ്ഞുവെന്നാണ് എസ്ഡിപിഒ സുമിത്ര ജെന സംഭവത്തോട് പ്രതികരിച്ചത്.
Content Highlights- The villagers called 'haunted trees'; Police took strange action in Odisha