
ഹൈദരാബാദ്: കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതിനെ തുടർന്ന് തെലങ്കാനയിൽ കരുത്ത് തെളിയിക്കേണ്ട അവസ്ഥയിലാണ് സിപിഐഎം. സഖ്യം സാധ്യമാവാത്തതിനെ തുടര്ന്ന് 19 നിയമസഭാ സീറ്റുകളിലേക്കാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ഖമ്മം ജില്ലയിലെ പാലയർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ എംഎൽഎ ജുലകാന്തി രംഗ റെഡ്ഡി മിരിയാൽഗുഡയിലും ജനവിധി തേടും. സിപിഐ എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പാലാർ നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
ഖമ്മം, ഭദ്രാചലം (എസ്ടി), അശ്വരോപേട്ട്, വൈര, യെല്ലണ്ടു, സത്തുപള്ളി (എസ്ടി), മിരിയാലഗുഡ, കോതാഡ്, ഹുസൂർനഗർ, മുനുഗോഡു, നൽഗൊണ്ട, നകിരേക്കൽ, ഭോങ്കിർ, ജനഗാം, ഇബ്രാഹിംപട്ടണം, പതഞ്ചെരു, പതഞ്ചെരു, എന്നിവിടങ്ങളിലും സിപിഐഎം സ്ഥാനാർഥികൾ മത്സരിക്കും. നവംബർ 30-നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സിപിഐഎമ്മിനും സിപിഐക്കുമായി രണ്ടു സീറ്റുകൾ വീതം കോൺഗ്രസ് ഒഴിച്ചിട്ടിരുന്നെങ്കിലും രണ്ടിലൊരു സീറ്റിന്റെ കാര്യത്തിൽ സിപിഐഎം വഴങ്ങാതെ വന്നതോടെയാണ് സീറ്റ് വിഭജന ചർച്ച അനിശ്ചിതത്വത്തിലായത്. പൂർണമനസോടെയല്ലെങ്കിലും ആദ്യം തീരുമാനം അംഗീകരിച്ച സിപിഐ, സിപിഐഎം നിലപാട് കടുപ്പിച്ചതോടെ തീരുമാനം മാറ്റി. ഖമ്മം, ഭദ്രാദ്രി, നൽഗൊണ്ട ജില്ലകളിലായി മിരിയാലഗുഡ, വൈര, കോതഗുഡെം, സാതുപള്ളി എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾക്കായി ഒഴിച്ചിട്ടത്. എന്നാൽ ഖമ്മം ജില്ലയിൽനിന്നുള്ള മണ്ഡലങ്ങൾ വേണമെന്ന് സിപിഐഎം ഉറച്ച നിലപാടെടുക്കുകയായിരുന്നു. ഖമ്മം ജില്ലയിലെ വൈര മണ്ഡലം അനുവദിക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചെങ്കിലും സിപിഐഎം അതിൽ തൃപ്തരായില്ല. തുടർന്നാണ് തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ചില സീറ്റുകളിൽ തനിച്ചു മത്സരിക്കാൻ സിപിഐഎം നേരത്തേ തീരുമാനിച്ചിരുന്നു.