

പുതുവർഷം പിറന്നതോടെ പല മേഖലകളിലും പല മാറ്റങ്ങളും നിലവിൽ വന്നു. ഇതിനിടയിൽ 2000 നോട്ടുകളുടെ കാര്യത്തിലും പുതിയ അപ്പ്‌ഡേറ്റ് നടത്തിയിരിക്കുകയാണ് ആർബിഐ. രണ്ടര വർഷം മുമ്പ് തന്നെ കേന്ദ്ര ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ചെറിയൊരു ശതമാനം നോട്ടുകൾ ഇപ്പോൾ സർകുലേഷനിൽ ഉണ്ടെന്നാണ്.
2023 മെയ് 19വരെ 3.56ലക്ഷം കോടിയോളമായിരുന്നു രണ്ടായിരം രൂപയുടെ സർക്കുലേഷനിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മുഴുവൻ തുക. 2025 ജനുവരി 31ആയപ്പോഴേക്കും ഇത് 5,669 കോടിയായി കുറഞ്ഞു. സർക്കുലേഷനിൽ ഉണ്ടായിരുന്ന 98 ശതമാനത്തോളം നോട്ടുകൾ തിരികെ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ആരുടെയെങ്കിലും കൈവശമോ അല്ലെങ്കിൽ സർക്കുലേഷനിലോ ആണ്.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം രണ്ടായിരം രൂപ നോട്ടുകൾ ഇപ്പോൾ നിയമ സാധുത ഉള്ളതല്ലേ എന്നതാണ്. അക്കാര്യത്തിൽ വിഷമിക്കേണ്ടയെന്നാണ് ആർബിഐയുടെ വിശദീകരണം വ്യക്തമാക്കുന്നത്. രണ്ടായിരം രൂപ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും അതിന് ഇപ്പോഴും നിയമസാധുതയുണ്ട്. ഇപ്പോഴും ഏതെങ്കിലും വ്യക്തി കൈയിൽ 2000 രൂപ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതൊരു തെറ്റല്ല. എന്നിരുന്നാലും ഇത് തിരികെ ആർബിഐയിൽ മടക്കി നൽകണം.
രണ്ടായിരം രൂപ നോട്ടുകൾ ഡെപ്പോസിറ്റ് അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള കാലാവധി 2023 ഒക്ടോബർ 7ന് അവസാനിച്ചിരുന്നു. ഇനി ഇവ ഡെപ്പോസിറ്റ് ചെയ്യാനുള്ള ഏക മാർഗം ആർബിഐ ഇഷ്യു ഓഫീസുകളാണ്. ഇഷ്യു ഓഫീസുകളെന്നാൽ ഇന്ത്യയിലെ പല നഗരങ്ങളിലുള്ള ബാങ്കിന്റെ റീജിയണൽ ഓഫീസിലെ കൗണ്ടറുകളിലാണ് ഈ സേവനം ലഭിക്കുക. ആർബിഐയുടെ 19 ഇഷ്യു ഓഫീസുകളിൽ നേരിട്ട് 2000 രൂപ നോട്ടുകൾ എക്‌സ്‌ചേഞ്ച് ചെയ്യാം. ഇതുമല്ലെങ്കിൽ ഈ നോട്ടുകൾ ഇന്ത്യൻ പോസ്റ്റ് വഴി അയച്ചു നൽകാം. ഈ പണം അയച്ചു നൽകുന്നവരുടെ അക്കൗണ്ടിൽ ക്രെഡിറ്റാകും.
അഹമ്മദാബാദ്, ബെംഗളുരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ഛണ്ഡിഗര്‍, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാന്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പാട്‌ന, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് ആർബിഐ ഇഷ്യു ഓഫീസുകൾ ഉള്ളത്.
Content Highlights: The Reserve Bank of India (RBI) has provided clear guidelines on how to exchange Rs 2000 notes. It has also confirmed the legal validity of these notes, assuring the public about their acceptance during the exchange process. Detailed instructions and timelines for the exchange have been provided by RBI to ensure a smooth transition.