കടം തിരിച്ചടക്കാന്‍ 6 വര്‍ഷം സമയം; ആശ്വാസ തീരത്ത് വോഡഫോണ്‍ ഐഡിയ

ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതേ തുടര്‍ന്ന് കനത്ത തകര്‍ച്ചയില്‍ നിന്ന് ഓഹരി നില മെച്ചപ്പെടുത്തുന്നു

കടം തിരിച്ചടക്കാന്‍ 6 വര്‍ഷം സമയം; ആശ്വാസ തീരത്ത് വോഡഫോണ്‍ ഐഡിയ
dot image

സര്‍ക്കാരിന്റെ സമാശ്വാസ പാക്കേജില്‍ ആശ്വാസം കണ്ടെത്തി വോഡഫോണ്‍ ഐഡിയ. ഇതുവരെ നല്‍കാനുള്ള കുടിശ്ശിക മരവിപ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു. 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവിലെ മൊത്ത വരുമാന കുടിശ്ശികയാണ് മരവിപ്പിച്ചത്. വോഡഫോണ്‍ ഐഡിയയുടെ എജിആര്‍ കുടിശ്ശികകള്‍ക്ക് 6 വര്‍ഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ആറ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 124 കോടി രൂപ വീതം നല്‍കണം.

സര്‍ക്കാര്‍ ഇടപെടലിന് ശേഷം വോഡഫോണിന്റെ കുടിശ്ശിക പകുതിയായി കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കനത്ത തകര്‍ച്ചയില്‍ നിന്ന് ഓഹരികളും തിരിച്ചുകയറി. വോഡഫോണ്‍ ഐഡിയയ്ക്ക് എജിആര്‍ കുടിശ്ശികയുടെ 95 ശതമാനത്തിലധികം അടയ്ക്കാന്‍ സാങ്കേതികമായി 10 വര്‍ഷത്തെ സാവകാശമാണ് ലഭിച്ചിരിക്കുന്നത്. വിയുടെ 87,695 കോടി രൂപയുടെ കുടിശ്ശികയാണ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് മുതല്‍ 2031 മാര്‍ച്ച് വരെയാണ് തിരിച്ചടവിന് നല്‍കിയിരിക്കുന്ന കാലയളവ്. ഈ കാലയളവിനുശേഷം, 2032 മാര്‍ച്ച് മുതല്‍ 2035 മാര്‍ച്ച് വരെയുള്ള നാല് വര്‍ഷത്തേക്ക് കമ്പനി പ്രതിവര്‍ഷം 100 കോടി രൂപ നല്‍കണം. ശേഷിക്കുന്ന വരുമാന കുടിശ്ശിക 2036 മാര്‍ച്ച് മുതല്‍ 2041 മാര്‍ച്ച് വരെയുള്ള ആറ് വര്‍ഷത്തേക്ക് തുല്യ വാര്‍ഷിക ഗഡുക്കളായി നല്‍കും.

കൂടാതെ, വിയുടെ എജിആര്‍ കുടിശ്ശികകള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി ടെലികോം വകുപ്പ് ഒരു കമ്മിറ്റി രൂപീകരിക്കും. അതിന്റെ തീരുമാനം അന്തിമമായിരിക്കും. ടെലികോം കമ്പനികള്‍ അവരുടെ ക്രമീകരിച്ച മൊത്ത വരുമാനം അഥവാ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) അടിസ്ഥാനമാക്കി സര്‍ക്കാരിന് നല്‍കേണ്ട പേയ്മെന്റുകളെയാണ് എജിആര്‍ കുടിശ്ശികകള്‍ എന്ന് പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ലൈസന്‍സ് ഫീസായും സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകളായും അടയ്‌ക്കേണ്ട വരുമാനമാണിത്. എല്ലാ വരുമാനവും, ടെലികോം ഇതര വരുമാനം (പലിശ, വാടക, ആസ്തി വില്‍പ്പന പോലുള്ളവ) ഉള്‍പ്പെടെ ഇതില്‍ പെടുന്നു.

തീവ്രമായ വില മത്സരം, വന്‍തോതിലുള്ള എജിആര്‍ ബാധ്യതകള്‍, എജിആര്‍ കണക്കാക്കുമ്പോഴുള്ള ഉയര്‍ന്ന കടം എന്നിവയെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ ദീര്‍ഘകാല സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എതിരാളികള്‍ 4ജി, 5ജി ടെക്‌നോളജി വേഗത്തിലാക്കിയപ്പോഴും, വി, തുടര്‍ച്ചയായ നഷ്ടങ്ങള്‍ നേരിട്ടു. ഉപയോക്താക്കള്‍ കുറഞ്ഞതും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനുള്ള പരിമിതികളും കമ്പനിയെ പിന്നോട്ടടിച്ചു.

ഈ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നടപടി കമ്പനിയുടെ പണലഭ്യത മെച്ചപ്പെടുത്തും. വോഡഫോണ്‍ ഐഡിയയും വോഡഫോണ്‍ ഗ്രൂപ്പും തമ്മിലുള്ള പഴയ ബാധ്യതാ കരാര്‍ കമ്പനി അടുത്തിടെ പുനര്‍നിശ്ചയിച്ചിരുന്നു. പുതിയ കരാര്‍ പ്രകാരം ആദ്യ ഘട്ടമായി 2,307 കോടി രൂപ അടുത്ത 12 മാസത്തിനുള്ളില്‍ വോഡഫോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാര്‍ വിക്ക് കൈമാറും. ഇതും കമ്പനിക്ക് ആശ്വാസമാകും.

dot image
To advertise here,contact us
dot image