

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ രണ്ടാം പാദ റിപ്പോർട്ട്. ഉയർന്ന സ്വർണ്ണവിലയും സാമ്പത്തിക പണപ്പെരുപ്പവുമാണ് സാധാരണക്കാരെ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ആഭരണ ആവശ്യകത കുറഞ്ഞെങ്കിലും സ്വർണ്ണക്കട്ടികളിലും നാണയങ്ങളിലും നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.
ഉയർന്ന സ്വർണ്ണവില കാരണം ആഗോളതലത്തിൽ ആഭരണ ആവശ്യകത 278 ടണ്ണിലേക്ക് താഴ്ന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ അളവാണിത്. യുഎസ്-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിനോദസഞ്ചാരികളുടെ വരവിലെ കുറവുമാണ് യു.എ.ഇയിലെ ആഭരണ വിപണിയെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ തങ്കക്കട്ടികളോടും നാണയങ്ങളോടും ആളുകൾക്ക് താൽപ്പര്യം കൂടി. യുഎഇയിൽ ബാർ, കോയിൻ നിക്ഷേപങ്ങളിൽ രണ്ടാം പാദത്തിൽ 30 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആഭരണങ്ങളുടെ അളവിൽ കുറവുണ്ടായെങ്കിലും വില വർദ്ധനവ് കാരണം ആഗോളതലത്തിൽ സ്വർണ്ണാഭരണങ്ങൾക്കായി ചെലവഴിച്ച തുക 14 ശതമാനം വർദ്ധിച്ച് 40 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയർന്നത് യുഎഇയിലെ വിപണിക്ക് അനുകൂലമായിട്ടുണ്ട്. നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾക്ക് യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ലാഭകരമായി മാറുകയാണ്.
വർഷത്തിന്റെ രണ്ടാം പകുതിയിലും ആഭരണ വിപണി മന്ദഗതിയിൽ തുടരാനാണ് സാധ്യത. എങ്കിലും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ്ണ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ഡിമാൻഡ് വരും മാസങ്ങളിലും ഉയർന്നുതന്നെ നിൽക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തൽ.
Content Highlights: A recent report indicates that soaring gold prices are affecting buying patterns across the Gulf. As prices continue to climb, many ordinary consumers are postponing or reducing gold purchases, impacting demand in the jewellery market.