
അഹമ്മദാബാദ് വിമാനാപകടത്തിന്റെ തീരാദുഃഖത്തിൽ വിലപിക്കുകയാണ് രാജ്യം. ബന്ധുക്കളുടെ മരണ വാർത്തയിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരിക്കുന്നത് നിരവധിയാളുകളാണ്. കണ്ട് മനസിലാക്കാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ് അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ. നിലവിൽ ഡിഎൻഎ ടെസ്റ്റിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.
എന്താണ് ഡിഎൻഎ ഫിംഗർപ്രിന്റിങ്
ലോകത്ത് എത്ര ആളുകളുണ്ടോ അത്രയും ആളുകൾക്ക് വ്യത്യസ്തമായുള്ള ഒന്നാണ് വിരലടയാളവും ജനിതക ഘടനയും. ലോകത്തിലെ ഒരു വ്യക്തിയുടേതിന് സമാനമായ വിരലടയാളമോ ജനിതകഘടനയോ മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. ഈ സവിശേഷ ജനിതക കോഡിനെ അടിസ്ഥാനപ്പെടുത്തി ആളുകളെ തിരിച്ചറിയാൻ നടത്തുന്ന ശാസ്ത്രീയ പരിശോധനയാണ് ഡിഎൻഎ പ്രിന്റിങ്. ശരീരത്തിലെ ഏതെങ്കിലും കോശം, രക്തം, ഉമിനീർ, രോമം തുടങ്ങിയ എന്തിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയും.
ഡിഎൻഎ ഫിംഗർപ്രിന്റിങിൽ വ്യക്തിയുടെ ശരീരഭാഗത്ത് നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കുകയും, ഷോർട്ട് ടാൻഡം റിപ്പീറ്റുകൾ എന്നറിയപ്പെടുന്ന ജീനോമിന്റെ പ്രത്യേകതകൾ വിശകലനം ചെയ്യുകയുമാണ് ചെയ്യുന്നത്. കുടുംബാംഗങ്ങളുടെ ശരീരത്തിൽ നിന്നുള്ള സാമ്പിളുകളിൽ നിന്ന് കത്തിക്കരിഞ്ഞതോ, തിരിച്ചറിയാൻ കഴിയാത്തതോ ആയ മൃതദേഹങ്ങളെ ഡിഎൻഎ ഉപയോഗിച്ച് വേർതിരിച്ച് മനസിലാക്കാൻ കഴിയും. രക്തബന്ധത്തില്‍ പെട്ടവരുടെ ഡിഎന്‍എകളില്‍ പരസ്പരം ബന്ധപ്പെടുത്തുന്ന ചില സാമ്യതകളുണ്ടാകും. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എയും ബന്ധുക്കളുടെ ഡിഎന്‍എയും തമ്മില്‍ താരതമ്യം ചെയ്താണ് മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുന്നത്.
വിമാനാപകടത്തിൽ ഇത് പ്രായോഗികമാണോ?
എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷം ഏറ്റവുമധികം ഉയർന്ന് വരുന്ന ചോദ്യമാണ് ഗുരുതരമായി പൊള്ളലേറ്റ ശരീരങ്ങളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയുമോ എന്നത്. ഇത് സാധ്യമാണ്, ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലും ഡിഎൻഎയുണ്ട്. ഇനി കലകൾ കത്തിയാലും, അസ്ഥികളിൽ നിന്നോ, മുടിയിൽ നിന്ന് പോലും ഡിഎൻഎ കണ്ടെത്താനാവുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
നിയാണ്ടർതാൽ ഉൾപ്പെടെയുള്ള പുരാതന മനുഷ്യന്റെ അവശിഷ്ടങ്ങളിൽ നിന്ന് പോലും ശാസ്ത്രജ്ഞർ വിജയകരമായി ഡിഎൻഎ വേർതിരിച്ചെടുക്കാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അത്രയും പഴക്കമുള്ള അവശിഷ്ടങ്ങളിൽ നിന്ന് പോലും ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയുമെങ്കിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടേതും കഴിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.
കൃത്യത
അപകടം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയത്തിനാണ് പ്രാധാന്യം. വേഗത്തിൽ പ്രക്രിയകൾ തീർക്കുന്നതിനായിരിക്കും മുൻഗണന നൽകുക. ഡിഎൻഎയുടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രണ്ട് ദിവസത്തെ സമയമാണ് സാധാരണയായി ആവശ്യം.
ഓരോ വ്യക്തികൾക്കും വ്യത്യസ്ത ഡിഎൻഎ സിഗ്നേച്ചറുകൾ ഉണ്ട്. ഡിഎൻഎ മാത്രം പരിശോധിച്ചത് കൊണ്ട് ആളാരാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും വ്യക്തിയുടെയും ബന്ധുവിന്റെയും ഡിഎൻഎ താരതമ്യപ്പെടുത്തി ആളെ കണ്ടെത്താൻ കഴിയും
പ്രത്യാശ
ഇത്രയും വലിയ ദുരന്തം സംഭവിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആളുകളെ തിരിച്ചറിയാൻ കഴിയാതെ പോവുക എന്നത് അങ്ങേയറ്റം ദുഃഖകരമായ കാര്യമാണ്. ഡിഎൻഎ ഫിംഗർപ്രിന്റിങ് അപകടം സംഭവിച്ചവരുടെ കുടുംബത്തിന് ആ സങ്കീര്‍ണമായ സാഹചര്യത്തില്‍ അല്‍പം ആശ്വാസം നല്‍കും.
Content Highlight; How DNA Technology Helps Identify Victims of Ahmedabad Air Disaster