ജീവനക്കാര്‍ തന്നെ അപായമണി മുഴക്കി; പരിഹാരത്തിന് പകരം ബോയിങ് എടുത്തത് പ്രതികാര നടപടി

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബോയിങ് കമ്പനിക്കെതിരെ ഉയര്‍ന്ന മുന്‍ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അതിന് തീർച്ചയായും ബോയിങ് മറുപടി പറയേണ്ടി വരും.

dot image

ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ 242 പേരുമായി പറന്ന എയര്‍ എന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത് എന്നാണ് നിലവിലെ വിവരം. എമർജൻസി ഡോർ വഴിയായിരുന്നു ആ അത്ഭുത രക്ഷപെടല്‍. വിമാനത്തിലുണ്ടായിരുന്നവരെ കൂടാതെ വിമാനം തകർന്നുവീണ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിലെ എട്ട് വിദ്യാർത്ഥികളും മരിച്ചിട്ടുണ്ട്.

അതേസമയം എയർ ഇന്ത്യയുടെ ബോയിങ് 787-ഡ്രീംലൈനർ വിമാനം തകർന്നുവീണതിനു പിന്നാലെ, ബോയിങ്ങിന്റെ മുൻ എൻജിനീയർമാർ നേരത്തേ നൽകിയ മുന്നറിയിപ്പ് ചര്‍ച്ചയാവുകയാണ്. സാം സലെപോര്‍, ജോണ്‍ ബാര്‍നെറ്റ്, റിച്ചാർഡ് ക്യൂവാസ് എന്നിവരുടെ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ചര്‍ച്ചയാകുന്നത്.

ബോയിങ്ങിൽ ക്വാളിറ്റി എൻജിനീയറായിരുന്നു സാം സലെപോര്‍. 787 ഡ്രീംലൈനർ വിമാനങ്ങൾ ഏറെ അപകടസാധ്യതയുള്ളതാണെന്ന് കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അവയുടെ നിർമാണം നിർത്തണമെന്നും സാം സലെപോര്‍ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ ഘടനയിൽ വിള്ളൽ ഉൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിക്കാൻ കമ്പനി ശ്രമിക്കുന്നില്ലെന്നും പഴക്കം ചെല്ലുന്തോറും വിമാനം ആകാശത്തുവച്ചു തന്നെ തകർന്നുവീഴാൻ സാധ്യതയേറെയാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബോയിങ്ങിൽ 15 വർ‌ഷം ജോലി ചെയ്ത സാമിനെ മറ്റൊരു ഡിപ്പാർട്മെന്റിലേക്ക് മാറ്റുകയാണ് കമ്പനി ചെയ്‍തത്.

സാം സലെപോര്‍

പിന്നീട് സാം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകി. എന്നാൽ സാം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിമാനം തികച്ചും സുരക്ഷിതവും കരുത്തുറ്റതുമാണെന്നാണ് ബോയിങ്ങും യുഎസിന്റെ മുൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സുരക്ഷാ അന്വേഷണ ഉദ്യോഗസ്ഥൻ ജെഫ് ഗസറ്റിയും പ്രതികരിച്ചത്.

32 വര്‍ഷം ബോയിങ്ങില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്ത ജോണ്‍ ബാര്‍നെറ്റാണ് കമ്പനിക്കെതിരെ ആരോപണം ഉയര്‍ത്തിയ മറ്റൊരാൾ. ഗുണനിലവാര പരിശോധനകള്‍ ഒഴിവാക്കാന്‍ കമ്പനി ശ്രമിച്ചതായും പേപ്പര്‍വര്‍ക്കുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമായിരുന്നു ബാര്‍നെറ്റിന്റെ ആരോപണം. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ പഴയ വിമാനങ്ങളുടെ ഭാഗങ്ങൾ വരെ ഉപയോഗിച്ച് സർവീസുകൾ നടത്തുന്നുവെന്നും ജോണ്‍ ബാര്‍നെറ്റ് ആരോപണമുന്നയിച്ചു.

ജോണ്‍ ബാര്‍നെറ്റ്

ഓക്‌സിജന്‍ സിസ്റ്റത്തിലെ അപാകതകളും ചൂണ്ടി കാട്ടിയ ബാര്‍നെറ്റിന്‍റെ മുന്നറിയിപ്പിനെ ബോയിങ് പക്ഷെ മുഖവിലയ്‌ക്കെടുത്തില്ല. ബോയിങ്ങിനെതിരെ നീണ്ട നിയമ യുദ്ധം നടത്തിയ ബാര്‍നെറ്റിനെ പിന്നീട് സംശയാസ്പദമായ രീതിൽ മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ബാര്‍നെറ്റിന്‍റെ മരണത്തില്‍ പങ്ക് ആരോപിച്ച് അദ്ദേഹത്തിന്‍റെ കുടുംബം ബോയിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.

ബോയിങ്ങിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന റിച്ചാർഡ് ക്യൂവാസ് ആണ് അടുത്ത വ്യക്തി. വിമാനയാത്രയ്ക്കിടെയുള്ള മർദ്ദം നിയന്ത്രിക്കുന്നതിന് നിർണായകമായ ഫോർവേഡ് പ്രഷർ ബൾക്ക്ഹെഡിലെ നിർമ്മാണ പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ റിച്ചാര്‍ഡിനെ കമ്പനി പിരിച്ചുവിടുകയാണ് ചെയ്തത്.

ഏതായാലും ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബോയിങ് കമ്പനിക്കെതിരെ ഉയര്‍ന്ന മുന്‍ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അതിന് തീർച്ചയായും ബോയിങ് മറുപടി പറയേണ്ടി വരും.

Content Highlights: Dreamliner controversy, Whistleblowers warned Boeing of red flags in 787 planes early

dot image
To advertise here,contact us
dot image