കൊച്ചി: കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ഇൻഡ്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥി ചർച്ചകൾ നടക്കുകയാണ്. യുഡിഎഫിനെതിരായ വികാരം മാവേലിക്കരയിൽ ഇല്ലെന്നും അദ്ദേഹം റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു. കേരളത്തിൻ്റെയും കർണാടകയുടെയും സമരം രണ്ട് തരത്തിൽ കാണുന്നുണ്ട്. കർണാടകയിൽ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരുവർഷം ആകുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിൽ നടക്കുന്നത് ദൂർത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിലും ചെങ്ങന്നൂരും ഓഫീസുകളുണ്ട്. ഒരു മണ്ഡലത്തിൽ രണ്ട് ഓഫീസുള്ള ലോക്സഭ മണ്ഡലമാണ് മാവേലിക്കര. 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ചുവടുമാറ്റമാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. താൻ എവിടെ മത്സരിക്കണം, ഏത് മേഖലയിൽ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ദേശീയ തലത്തിലും കേരളത്തിലും ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് പ്രത്യേകം മടങ്ങി വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിലെ സിറ്റിംഗ് എംപിയാണ്. സിറ്റിംഗ് എംപിമാർ മത്സരിക്കട്ടെ എന്ന് പാർട്ടി തീരുമാനിച്ചാൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥിയാണെന്നും മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പട്ടിക വിഭാഗങ്ങളും പിന്നാക്കക്കാരും കേരളത്തിൽ പിന്തുണക്കുന്നത് സിപിഐഎമ്മിനെയാണ്. എന്നിട്ടും സിപിഐഎം പിന്നാക്ക വിഭാഗങ്ങളെ പാർട്ടിയുടെ അധികാര സ്ഥാനങ്ങളിൽ കൊണ്ടുവരുന്നില്ല. കോൺഗ്രസിൽ ജാതി വിവേചനമില്ല. എല്ലാ വിഭാഗങ്ങൾക്കും പരിഗണന ലഭിക്കുന്ന തീരുമാനമാണ് കോൺഗ്രസ് എടുത്തിട്ടുള്ളതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.