
കട്ടപ്പന: ബൈക്കപകടത്തില് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ വണ്ടി വിട്ടു പോയ പൊലീസുകാർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ ആസാദ്, അജീഷ് എന്നിവർക്കാണ് സസ്പെൻഷൻ. സംഭവത്തിൽ വീഴ്ചയുണ്ടായതായി കട്ടപ്പന ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വകുപ്പുതല നടപടിക്ക് വിധേയരാകുന്നവരുടെ എണ്ണം 68 ആയി.
കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന പളളിക്കവലയിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു, ഇരട്ടയാർ എരുമചാടത്ത് അഖിൽ ആന്റണി എന്നിവരെ ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ അതുവഴി വന്ന നെടുങ്കണ്ടം പൊലീസിന്റെ വാഹനത്തിന് കൈ കാണിച്ചു. ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച് പൊലീസ് മടങ്ങുകയായിരുന്നു.
വാഹനാപകടത്തിൽ റോഡിൽ വീണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല; പൊലീസിനെതിരെ ആരോപണംനെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങി വരുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. പൊലീസ് സഹായിക്കാതെ വന്നതോടെ പരിക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് കട്ടപ്പന ഡിവൈഎസ്പിക്ക് എസ്പി നിര്ദേശം നല്കുകയായിരുന്നു.