
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ അമിത വേഗം, രൂപമാറ്റം, അഭ്യാസ പ്രകടനം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരള പൊലീസും മോട്ടോര് വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില് 35 ഇരുചക്ര വാഹനങ്ങള് പിടിച്ചെടുത്തു. ഏഴുപേര്ക്കെതിരെ കേസെടുക്കുകയും 30 പേരുടെ ലൈസന്സ് റദ്ദാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്തു. 3,59,250 രൂപ പിഴയായി ഈടാക്കി.
ട്രാഫിക്കിന്റെ ചുമതലയുള്ള ഐജി ജി. സ്പര്ജന് കുമാറിന്റെ നിര്ദ്ദേശപ്രകാരം ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി സെല് വിവിധ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന് ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്.
ദക്ഷിണ മേഖലാ ട്രാഫിക് എസ് പി ജോണ്സണ് ചാള്സ്, ഉത്തരമേഖലാ ട്രാഫിക് എസ് പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല് ഓഫീസര്മാര്, മോട്ടോര് വാഹനവകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് ഓപ്പറേഷന് നേതൃത്വം നല്കി.