
കാസർകോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഴ്ചകൾ പകർത്തുന്നതിന്റെ തിരക്കിലാണ് സായൂജ് എന്ന കുട്ടി ക്യാമറമാൻ. കയ്യിൽ ക്യാമറയും കരുതി ഓരോ വേദികളും കയറിയിറങ്ങുകയാണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ സായൂജ്. വേറിട്ട ദൃശ്യങ്ങൾ പകർത്തുന്ന സായൂജിന്റെ ക്യാമറയും കുറച്ച് സ്പെഷ്യലാണ്.
പെയിൻറിംഗ് പണിയെടുക്കുന്ന അച്ഛൻ ഗൾഫിൽ നിന്നും വരുത്തിച്ച ക്യാമറയാണിത്. ഫോട്ടോ പകർത്താനിഷ്ടമുള്ള സായൂജ് കലോത്സവ വേദികളിലെ കലാപ്രതിഭകളെ ഫ്രെയ്മിലാക്കുന്നത് കാണാനും ചന്തമാണ്. ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കാറഡുക്ക ജിവിഎച്ച് എസ് എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സായൂജ്.
ഫ്രെയിമിൽ പകർത്തുന്ന ചിത്രങ്ങളെല്ലാം കാണിച്ചുകൊടുക്കുവാനും ഈ കൊച്ചു മിടുക്കന് മടിയില്ല. മുത്തച്ഛൻ നാരായണൻ്റെ കൈയും പിടിച്ചാണ് ഓരോ വേദികളും മത്സരാർത്ഥികളുടെ നിറപുഞ്ചിരിയും വ്യത്യസ്ത കാഴ്ച്ചകളും ക്യാമറാകണ്ണിലൂടെ പകർത്താൻ സായൂജ് എത്തുന്നത്.