
ജമാഅത്തെ ഇസ്ലാമി വലിയ സംഘടനയാണോ? എന്ന ചോദ്യത്തിൻ്റെ ഉത്തരം ലളിതമാണ്, അല്ല !.
കേരളത്തിൽ ആകെ മൂവായിരത്തിൽ താഴെയാണ് അവരുടെ പാർട്ടി അംഗങ്ങൾ. പക്ഷെ സാമൂഹിക രൂപീകരണത്തിൽ സ്വാധീന ഘടകവും അഭിപ്രായ രൂപീകരണ സമ്മർദ്ദമാവാനും കഴിയുന്ന അതിശക്തമായ നിരവധി സാമൂഹിക നിർമ്മാണ സ്ഥാപനങ്ങൾ അവർക്കുണ്ട്. ബൈത്തു സക്കാത്ത്, പീപ്പിൾ ഫൗണ്ടേഷൻ, ഐആ ഡബ്ല്യു, തുടങ്ങിയ വ്യത്യസ്തവും വൈവിധ്യവുമുളള ജനകീയ സംവിധാനങ്ങൾ.
കൂടാതെ ഇഎംഎഫ്, സി എസ് ആർ, എഫ് ഡി സി എ, ഐ.ഇ സി ഐ തുടങ്ങിയ സാമൂഹിക ശുദ്ധീകരണവും, സാമൂഹിക വിന്യാസവും നടത്താൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾ. ഇത് കൂടാതെ മുസ്ലീം സമുദായത്തിൽ മത സാമൂഹിക രൂപീകരണത്തിനായുളള ഒട്ടനവധി സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളും അതിനെ ശക്തിപ്പെടുത്തുന്ന അച്ചടി, ദൃശ്യ മാധ്യമങ്ങളും. മുസ്ലീം സമുദായത്തെ പ്രധിനിധീകരിക്കാൻ സാധിക്കുന്ന ബഹുജന സംഘടനാ സംവിധാനങ്ങൾ.
അതിലുപരി പുരഞ്ജയമെന്ന ബഹുജനാടിത്തറയിൽ തുടങ്ങി പതിയെ സൗഭദ്രമെന്ന് തോന്നിക്കുന്ന സാമുദായിക അടിത്തറയിലേക്ക് പരിണാമം ചെയ്യുന്ന വെൽഫെയർ പാർട്ടി. അവരുടെ തന്നെ സാമൂഹിക നിർമ്മാണ സ്ഥാപനങ്ങളിൽ പ്രധാനമായ അവരുടെ പത്രവും, ചാനലും. ഈ അർത്ഥത്തിൽ കേരള സാമൂഹിക രൂപീകരണത്തിൻ്റെ പുതിയ ചരിത്രത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് ചെറുതല്ലാത്ത വിധം രേഖപ്പെടുത്തേണ്ടി വരും.
നിലവിലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പും അധികാരവും എന്ന ഘടനയിലൂടെയാണ് മുഖ്യമായും പ്രവർത്തിക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ തങ്ങളുടെ അജണ്ടകൾ വിജയിപ്പിച്ചെടുക്കാവുന്ന നയങ്ങളും പരിപാടികളും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ ജനങ്ങൾക്ക് വേണ്ടി എന്ന വ്യാജേന ഈ നയങ്ങളെയും പരിപാടികളെയും പ്രവർത്തനങ്ങളെയും നിരന്തരം ചോദ്യം ചെയ്യുകയോ, അതിനെതിരെയുളള സമരങ്ങളുമായി മുന്നോട്ട് പോവുകയോ ചെയ്യുന്നു.
ഇതിൽ കവിഞ്ഞൊരു ആത്മാർത്ഥമായ പ്രഖ്യാപിത ലക്ഷ്യമോ ആ ലക്ഷ്യത്തിനനുസരിച്ചുളള പ്രവർത്തനമോ അവരിൽ നമുക്ക് ദർശിക്കാൻ കഴിയില്ല. ചുരുക്കി പറഞ്ഞാൽ പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങളാൽ ചടുലമായ പ്രതിനിധാനങ്ങളല്ല ഇടതുവലതു രാഷ്ട്രീയ കക്ഷികൾ. കേവല രാഷ്ട്രീയാധികാരത്തിന്റെ ഉത്സവ പറമ്പുകളിലെ മദോൻമത്തരെപ്പോലെ അലക്ഷ്യമായ ആഘോഷ പ്രതിനിധാനങ്ങൾ മാത്രമാണത്.
മുസ്ലീം മത സംഘടനകളാകട്ടെ അവരുടെ പരിമിതമായ മതപരികൽപനകളുടെ മെക്സെവനുശേഷം രാഷ്ട്രീയ മേഖലകളിൽ നിലവിലെ പാർട്ടികളിൽ വലയം പ്രാപിക്കുകയും ചെയ്യുന്നു. ദേശീയ തലത്തിൽ തന്നെ ഫാസിസം നോർമലൈസ് ചെയ്യപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തിലും അതിന്റെ പ്രവണതകൾ അഘാസുരനെപ്പോലെ ജനാധിപത്യത്തിന്റെ മുന്നിൽ വാ തുറന്ന് കിടപ്പുണ്ട്.
പക്ഷെ കേരള രാഷ്ട്രീയത്തിന്റെ മാടമ്പളളിയിൽ ഈ അടുത്ത കാലത്ത് യഥാർഥ മനോരോഗി നകുലനാണ് എന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ടെങ്കിലും മനോരോഗവിദഗ്ദ്ധന്റെ വേഷമണിഞ്ഞ മുസ്ലീം സ്വത്വരാഷ്ട്രീയ സണ്ണികുട്ടൻമാർ ഇപ്പോഴും ഗംഗക്കു പിറകിലാണ്.
ഇതിലൂടെ യാഥാർത്ഥ ഫാസിസ്റ്റ് ചിത്തഭ്രമത്തിന്റെ പ്രധിനിധികളായ നകുലൻമാർ നോർമലൈസ് ചെയ്യപ്പെടുന്നുമുണ്ട്. പഴങ്കഥകളും യക്ഷിക്കഥകളും തന്റെ മുത്തശ്ശിയിൽ നിന്ന് കേട്ടുവളർന്ന ഗംഗയെ എങ്ങനെയാണോ ഗൃഹാതുരത്വം അബ്നോർമലൈസ് ചെയ്യുന്നത്, അതേപ്പോലെ തന്നെ പുതിയ കേരള രാഷ്ട്രീയ മാടമ്പളളിയിൽ മുസ്ലീം സ്വത്വരാഷ്ട്രീയ സണ്ണിക്കുട്ടന്മാര്‍ക്കും ഒരു ഫ്ലാഷ്ബാക്കുണ്ട്. അതിനെ നമുക്ക് നാദാപുരം പൊളിറ്റിക്കൽ സിൻഡ്രമെന്ന് വിളിക്കാം.
അതീവ ഗുരുതരമായ ഈ സിൻഡ്രം കേരള രാഷ്ട്രീയത്തിൽ നെഗറ്റീവ് നരേഷനുകൾ സൃഷ്ടിക്കുന്ന കാലത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഗംഗയെക്കുറിച്ച് പറഞ്ഞത് തന്നെയാണ് നമുക്കും ഇവിടെയും പറയാൻ സാധിക്കുക ഇറ്റ്സ് ഇൻക്യുറബ്ൾ അഥവാ പ്രതിവിധിയില്ല!
കേരള രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഗോദയിൽ സിപിഐഎമ്മും ജമാഅത്തെ ഇസ്ലാമിയും സൃഷ്ടിക്കുന്ന നരേഷനുകളാണ് ഇന്ന് നിറഞ്ഞ് നിൽക്കുന്നത്. സിപിഐഎം നേതൃത്വം കൊടുക്കുന്ന എൽഡിഎഫിന് ധൈഷണിക അടിത്തറയുണ്ട് എന്നാൽ യുഡിഎഫിന്റെ അത്തരമൊരു ധൈഷണിക അടിത്തറയുടെ അപര്യാപ്തതയിലേക്കാണ് ജമാഅത്തെ ഇസ്ലാമി പ്ലെയിസ്മെന്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ പ്രചാരണത്തിന് അവർക്ക് എണ്ണം പറഞ്ഞ സാമൂഹ്യ സംവിധാനങ്ങളുമുണ്ട്.
നിലമ്പൂർ ഇടക്കാല തെരെഞ്ഞെടുപ്പ് യഥാർത്ഥത്തിൽ 2026 നിയമസഭ തെരെഞ്ഞെടുപ്പിന്റെ സെമിഫൈനലാണോ?, ആണെന്നും അല്ലയെന്നും പറയാവുന്ന ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിനുണ്ട്. ഒന്ന് സിപിഐഎമ്മിന്റെ ഭാഷയിൽ വഞ്ചകനാണെങ്കിലും പി വി അൻവർ ഉയർത്തിയ രണ്ട് വിഷയങ്ങൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിലൊന്ന് പൊളിറ്റിക്കൽ നെക്സസ്ആയിരുന്നു.
രാഷ്ട്രീയമെന്ന് പറയുന്നത് വലിയ കമ്പോളമാണെന്നും ആ കമ്പോളത്തിൽ നിന്ന് ഏത് കക്ഷികൾ ലാഭം കൊയ്യുമെന്ന് തീരുമാനിക്കപ്പെടുന്ന പ്രക്രിയയാണ് തിരഞ്ഞെടുപ്പ് എന്നതിൽ നിന്നും മാറി ഏത് കക്ഷികൾ വിജയിച്ചാലും രാഷ്ട്രീയ കമ്പോളത്തിലെ പങ്ക് കച്ചവടക്കാരാണിവരെല്ലാവരുമെന്ന സമീപകാല സാമാന്യജന പൊതുബോധത്തിന് ശക്തി പകർന്ന ആരോപണമായിരുന്നു അൻവർ ഉയർത്തിയത്.
യുഡിഎഫുമായി സന്ധി ചെയ്യാൻ പരിശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ആ ശ്രമത്തിലൂടെ ആ ആരോപണത്തെ അൻവർ തന്നെ സ്വയം റദ്ദ് ചെയ്യുകയായിരുന്നു. അവശേഷിക്കുന്ന പോലീസിലെ ക്രിമിനൽവൽക്കരണം മാത്രമാണ് അൻവറിന്റെ കയ്യിൽ സർക്കാറിനെതിരെയുളള ആയുധം.
പക്ഷെ അൻവർ ഒറ്റക്കാണ്.സിപിഐമ്മിൽ മുസ്ലീം വിരുദ്ധതയും, ആർഎസ്എസ് പ്രീണനവും ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമിപ്പോലും അൻവറിന് പിന്തുണ പ്രഖ്യാപിച്ചില്ല. ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിൽ ആരോപിക്കുന്ന മുസ്ലീം വിരുദ്ധത ആവോളമുളള സ്ഥാനാർത്ഥി തന്നെയാണ് ആര്യാടൻ ഷൗക്കത്ത്.
എന്നിട്ടും യുഡിഎഫ് എന്ന ഇല്ലം ക്ഷയിച്ചതാണെങ്കിലും ആ കോലായിലെ ഒരു കീറ കൈതോലപ്പായയിലെങ്കിലും അധികാരത്തിന്റെ അപ്പകഷ്ണം നുണഞ്ഞ് കിടക്കുന്നതാണ് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പൊരിവെയിലത്ത് നിൽക്കുന്നതിനേക്കാൾ നല്ലത് എന്ന് അവർ തീരുമാനിച്ചിരിക്കുന്നു.
വിജയിക്കാൻ സാധ്യത കണക്കാക്കുന്നില്ലെങ്കിലും തന്റെ മണ്ഡലത്തിലെ സ്വാധീനമുപയോഗിച്ച് ഇടത് പാളയത്തിലെ പരമാവധി വോട്ടുകൾ ശേഖരിച്ച് സിപിഐഎമ്മിന്റെ തോൽവിയുടെ ആഘാതം വർദ്ധിപ്പിക്കുക എന്നത് തന്നെയായരിക്കും അൻവറിന്റെ ലക്ഷ്യം.
നിലമ്പൂരിൽ അപ്രതീക്ഷിതമായി സ്ഥാനാർഥിയായ പേരാണ് എം സ്വരാജിന്റേത്. പിണറായി സർക്കാറിന്റെ രണ്ടാം ഭാവത്തിൽ മന്ത്രിയായി കാണേണ്ട ഒരു പേരു തന്നെയായിരുന്നു എം സ്വരാജിന്റേത്. പക്ഷെ തൃപ്പൂണിത്തുറയിൽ സ്വരാജ് തോറ്റ് പോയി. സ്വരാജിനെ തോൽപ്പിച്ചത് ജനങ്ങളാണോ ? അല്ല അവിശുദ്ധ കൂട്ടുകെട്ടുകളാണ് സ്വരാജിനെ തോൽപ്പിച്ചത് എന്ന് സംശയിക്കാവുന്ന കണക്കുകളാണ് 2021 ലെ തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പു കണക്കുകൾ.
വിജയിച്ച കെ ബാബു നേടിയ 65875 വോട്ടുകൾ ആകെ പോൾ ചെയ്ത 156307 വോട്ടുകളുടെ 42.14 ശതമാനമായിരുന്നു. എം സ്വരാജ് നേടിയ 64883 വോട്ടുകൾ ആകെ പോൾ ചെയ്ത വോട്ടുകളുടെ 41.51 ശതമാനമായിരുന്നു. ബി ജെ പി ക്ക് ലഭിച്ചത് 23756 വോട്ടുകളായിരുന്നു. അത് ആകെ പോൾ ചെയ്ത വോട്ടുകളുടെ 15.2 ശതമാനവും. മൂന്ന് സ്ഥാനാർഥികളും കൂടി നേടിയത് 98.85 ശതമാനം വോട്ടുകളായിരുന്നു. ബാക്കി എല്ലാവരും കൂടി നേടിയത് 1.15 ശതമാനം.
ഇനി സ്വരാജ് ജയിച്ച 2016 ലെ തിരഞ്ഞെടുപ്പ് ചിത്രം നോക്കാം. സ്വരാജ് 62346 വോട്ടുകൾ നേടി 40.53 ശതമാനമായിരുന്നു. കെ ബാബു 58230 വോട്ടുകളാണ് നേടിയത്, 37.64 ശതമാനം. ബി ജെ പി 29843 വോട്ടുകളോടെ 19.29 ശതമാനം നേടി. മൂന്ന് പാർട്ടികളും കൂടി നേടിയത് 97.46 ശതമാനം. 2016 നെ അപേക്ഷിച്ച് സ്വരാജ് 2021 ൽ നേടിയത് 2537 അധികം വോട്ടുകൾ നേടിയിരുന്നു.
2016 ൽ കെ ബാബു നേടിയതിനേക്കാൾ 7645 വോട്ടുകൾ 2021 ൽ കെ ബാബുവിന് ലഭിച്ചു. ഇതാരുടെ വോട്ടുകളാണ്. ബി.ജെ.പി 2016 ൽ നേടിയ 29843 വോട്ടുകൾക്ക് പകരം 2021 ൽ നേടിയത് 23756 വോട്ടുകൾ മാത്രമായിരുന്നു. എന്ന് പറഞ്ഞാൽ ബി ജെ പി ക്ക് 6087 വോട്ടുകൾ കുറഞ്ഞു. സി പി ഐഎമ്മിന്റെ 2011 മുതലുളള കണക്കുകൾ പരിശോധിച്ചാലും തൃപ്പുണിത്തുറ മണ്ഡലത്തിൽ സി പി എമ്മിന്റെ വോട്ട് ബാങ്കുകൾക്ക് ഇളക്കം തട്ടിയിട്ടില്ല.
2011 ൽ സിപിഐമ്മിന്റെ സിഎം ദിനേശ് മണി 54108 വോട്ടുകൾ നേടിയിട്ടുണ്ട്. അത് 41.31 ശതമാനമായിരുന്നു. അന്ന് കെ.ബാബു നേടിയ 69886 വോട്ടുകളായിരുന്നെങ്കിൽ ബി ജെ പി നേടിയത് കേവലം 4942 വോട്ടുകളാണ്. പിണറായിക്ക് ശേഷം ആര് എന്ന സിപിഐമ്മിന്റെ സ്വയം ചോദ്യത്തിനുളള നല്ലൊരു ഉത്തരമാണ് എം സ്വരാജ്. 2031 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനെ ലീഡ് ചെയ്യേണ്ട സ്ഥാനാർത്ഥി. അത് കൊണ്ട് തന്നെ കേരളം പിടിക്കാൻ നടക്കുന്ന ബി ജെ പി സ്വാഭാവികമായും ഇടതുപക്ഷത്തെ ഭാവി ലീഡേഴ്സിനെ ടാർഗറ്റ് ചെയ്യും.
നിലമ്പൂരിൽ പ്രവചനാതീതമായ കണക്കുകളായിരിക്കും ഈ വർഷത്തേത്. 2021 ലെ 81,227 വോട്ടുകളിൽ ഇടതു പാളയം ഉപേക്ഷിച്ച അൻവർ എത്ര വോട്ട് പിടിക്കും എന്നത് സിപിഐഎമ്മിന്റെ ജയപരാജയങ്ങളിൽ നിർണ്ണായകമാണ്. നിലമ്പൂരിലെ ക്രിസ്ത്യൻ വോട്ടുകൾ ഇടത്പക്ഷത്തോടൊപ്പം നിൽക്കുവാനുളള സാധ്യതകൾ തളളി കളയാൻ കഴിയില്ല.
ജമാഅത്തിന് മുൻ നിർത്തി സിപിഐഎം സൃഷ്ടിക്കുന്ന മുസ്ലീം വർഗീയരോപണങ്ങൾ, കേരളത്തിലെ പുതിയ പ്രതിഭാസമായ കാസ, എന്നിവയൊക്കെ ക്രിസ്ത്യന്‍ വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നുളളത് ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.
യുഡിഎഫിലെ വെൽഫയർ സ്വാധീനം സൃഷ്ടിക്കുന്ന സമസ്തയിലെയും, മുജാഹിദിലെയും പരമ്പരാഗത മുസ്ലീം വോട്ടുകളിലെ വിളളൽ, കൂടാതെ എല്ലാക്കാലത്തും കോൺഗ്രസ്സിനൊപ്പം നിന്നിരുന്ന ഹിന്ദു സാംസ്ക്കാരിക മൂലധന വോട്ടുകളുടെ വ്യതിയാന സാധ്യതകൾ തുടങ്ങി ബി ജെ പിയുടെ കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ 8440 വോട്ടുകളിൾ ഈ വർഷം സംഭവിക്കാൻ സാധ്യതയുളള ചോർച്ചകൾ എന്നിവയെല്ലാം ഈ തെരെഞ്ഞെടുപ്പിൽ നിർണ്ണായകമായിരിക്കും.
പിവി അൻവറോ, എം സ്വരാജോ വിജയിക്കുകയാണെങ്കിൽ മാത്രമാണ് ഈ തെരെഞ്ഞെടുപ്പൊരു സെമി ഫൈനൽ മൽസരമാവുകയുളളൂ. ആര്യാടൻ ഷൗക്കത്ത് വിജയിക്കുകയാണെങ്കിൽ കോൺഗ്രസ്സിനതൊരു പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കൽ മാത്രമാണ്. ആര്യാടൻ ശൗക്കത്തിനതൊരു പിതാവിന്റെ പാരമ്പര്യം കാക്കലും. ഈ തെരെഞ്ഞെടുപ്പൊരു സെമി ഫൈനൽ മൽസരമാക്കുവാൻ യു ഡിഎഫിനൊരു സുവർണ്ണാവസരമുണ്ടായിരുന്നു. പക്ഷെ അപക്വമതികളായ യുഡിഎഫ് നേതൃത്വം അത് കളഞ്ഞ് കുളിച്ചു. പി വി അൻവറിനെ മുന്നിൽ നിർത്തി യുഡിഎഫ് കളം വരച്ചിരുന്നെങ്കിൽ അൻവർ ആരോപിച്ച സാക്ഷാൽ പിണറായിസം തകർന്നു വീഴുമായിരുന്നു.
മുന്നണി രാഷ്ട്രീയത്തിന്റെ വടംവലികൾക്ക് അപ്പുറത്ത് ഈ തെരെഞ്ഞെടുപ്പ് കേരള ജനതക്ക് ബാക്കിയാക്കുന്നതെന്താണ് ? അത് കേരളത്തിൽ വർഗീയാരോപണങ്ങളുടെ അതി പ്രസരം സൃഷ്ടിക്കുന്നുവെന്നത് തന്നെയാണ്. മുസ്ലീം സ്വത്വരാഷ്ട്രീയക്കാരുടെ സിപിഐഎം സമം സംഘ്പരിവാർ എന്ന പ്രൊപ്പഗണ്ടയും, വെൽഫയർ പാർട്ടിയുടെ യുഡിഎഫിനുളള പിന്തുണ വർഗീയ ചേരിതിരിവിനുളള ആയുധമായി ഉപയോഗിക്കുന്ന സിപിഐഎം തന്ത്രവും ജനാധിപത്യ കേരളത്തിന്റെ സൗന്ദര്യത്തെയാണ് നശിപ്പിക്കുന്നത്.
ആര് ജയിച്ചാലും തോറ്റാലും സംഘ്പരിവാർ വിജയിക്കരുതെന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ജനാധിപത്യ കരുതലുകളാണ് ഇടതിൽ നിന്നും വലതിൽ നിന്നും ആത്യന്തികമായി കേരള ജനത ആഗ്രഹിക്കുന്നത്. അത് കേവലം സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണമല്ല എന്ന തിരിച്ചറിവിന് മാത്രമേ കേരളത്തെ രക്ഷിക്കുവാൻ കഴിയുകയുളളൂ.
Content Highlights: Jamaat E Islami and Cpim; analysis on based of Nilambur bye election