മുത്തങ്ങയും നരിവേട്ടയും അവസാനത്തേതല്ല, നിലമ്പൂരിലെ ഭൂസമരം കൂടി നമ്മള്‍ കാണണം

ചവിട്ടിനില്‍ക്കാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയ്ക്കായി നിലമ്പൂരിലെ ആദിവാസി ജനത സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തവണ സര്‍ക്കാര്‍ അവരുടെ ആവശ്യം നിറവേറ്റുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയെങ്കിലും, ഒന്നും നടന്നില്ല...

dot image

കേരളചരിത്രത്തില്‍ ആദിവാസി സമൂഹത്തിനെതിരെ നടന്ന ഏറ്റവും ക്രൂരമായ നരനായാട്ടിന്റെ കഥ പറയുന്ന നരിവേട്ട എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മുത്തങ്ങ ഭൂസമരവും സമരക്കാര്‍ക്കെതിരെ നടന്ന പൊലീസ് വെടിവെപ്പുമെല്ലാം പശ്ചാത്തലമായി വരുന്ന ചിത്രം കണ്ട പുതിയ തലമുറയിലെ മലയാളികളില്‍ ചിലരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ട്, കേരളത്തിന് ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നോ എന്ന്. എന്നാല്‍ ഒരു കാര്യം പറയട്ടെ, ആദിവാസി ജനതയുടെ തീരാത്ത ദുരിതവും, അവരുടെ സമരങ്ങളോടുള്ള അവഗണനയും അടിച്ചമര്‍ത്തലും ഭൂതകാല സംഭവങ്ങള്‍ മാത്രമല്ല. മരിച്ചാല്‍ ശവമടക്കാന്‍, ഒരുതുണ്ട് ഭൂമിക്ക് വേണ്ടി ഇന്നും ആദിവാസികള്‍ നമുക്കിടയില്‍ സമരത്തിലാണ്.

ഇപ്പോള്‍ ഈ കോരിച്ചൊരിയുന്ന മഴയത്ത്, മലപ്പുറം കളക്ട്‌ട്രേറ്റിന് മുന്നില്‍ പോയാല്‍ അങ്ങനെയൊരു സമരം കാണാം. വാക്ക് പാലിക്കേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് സര്‍ക്കാരിനെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് നിലമ്പൂരിലെ ആദിവാസി ജനത. വര്‍ഷങ്ങള്‍ നീണ്ട പലതരത്തിലുള്ള സമരങ്ങളുടെ, വാക്കില്‍ മാത്രം ഒതുങ്ങിയ വാഗ്ദാനങ്ങളുടെ, തീരാത്ത അവഗണനയുടെ, വംശീയമായ അവഗണനകളുടെ എല്ലാം അനുഭവങ്ങള്‍ ഈ സമരത്തിനിരിക്കുന്ന 60 കുടുംബങ്ങള്‍ക്കും പറയാനുണ്ട്.

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത, പുറമ്പോക്കുകളില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ഷെഡുകളില്‍ കഴിയുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. വെള്ളത്തിന് പോലും കിലോമീറ്ററുകള്‍ താണ്ടി പോകേണ്ട അവസ്ഥ. സമരമിരുന്നെങ്കിലും, ചവിട്ടി നില്‍ക്കാന്‍ ഭൂമി സ്വന്തമാക്കുകയല്ലാതെ ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റ് എന്താണ് ഒരു വഴി എന്ന് സമരപ്പന്തലില്‍ ഇരുന്ന് ഇവര്‍ ചോദിക്കുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള ഇവരുടെ മുറവിളി ഇവിടുത്തെ ഭരണസംവിധാനങ്ങളുടെ ചെവിയിലെത്തുന്നില്ല.

ആദിവാസികളുടെ നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായി കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിലെ മറ്റ് പലയിടങ്ങളിലെയും പോലെ നിലമ്പൂരിലെയും ആദിവാസി ജനത സമരത്തിനിറങ്ങുന്നത്. 2009ല്‍ സുപ്രീം കോടതിയുടെ വിധി വന്നെങ്കിലും 2018ലാണ് നിലമ്പൂരിലെ സമരം ആരംഭിക്കുന്നത്. കാടിനകത്തായിരുന്നു ഈ സമരത്തിന്റെ തുടക്കം. സര്‍ക്കാര്‍ ഭൂമി നല്‍കാമെന്ന് അന്ന് ഉറപ്പുനല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ വാക്കില്‍ വിശ്വസിച്ച് സമരക്കാര്‍ മടങ്ങി.

പക്ഷെ രണ്ടാം തവണ അധികാരത്തിലേറിയിട്ടും നിലമ്പൂരിലെ ആദിവാസി ജനത സര്‍ക്കാരിന്റെ ഓര്‍മയിലെത്തിയില്ല. കാത്തിരുന്നാല്‍ മാത്രം എല്ലാം ശരിയാകില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ അവര്‍ സമരത്തിനറങ്ങി. 2023 മെയ് 10ന് നിലമ്പൂര്‍ ഐടിഡിപിയ്ക്ക് മുന്‍പില്‍ ഭൂസമരം ആരംഭിച്ചു. നിരാഹാരമെന്ന മാര്‍ഗം കൂടി ഇത്തവണ സമരത്തില്‍ ആദിവാസി ജനതയ്ക്ക് സ്വീകരിക്കേണ്ടി വന്നു. സമരനേതാക്കളിലൊരാളായ ബിന്ദു വൈലാശ്ശേരിയുടെ നിരാഹാരസമരം പക്ഷെ നേതാക്കളുടെ കണ്ണില്‍ പെടാന്‍ ആഴ്ചകളോ മാസങ്ങളോ അല്ല ഒരു വര്‍ഷത്തോളം സമയമെടുത്തു.

314 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവില്‍ ബിന്ദുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കലക്ടര്‍ സമരക്കാരോട് ചര്‍ച്ചയ്ക്ക് എത്തിയത്. 2024 മാര്‍ച്ച് 18നായിരുന്നു ഇത്. ഈ ചര്‍ച്ചയില്‍ ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി വീതം, 2024 ഡിസംബര്‍ 31ന് മുന്‍പായി നല്‍കണമെന്ന് തീരുമാനമുണ്ടായി. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങളും പോയി.

രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെ, വൈകാതെ തന്നെ, സ്വന്തമായി ഭൂമിയുണ്ടാകുമെന്ന് ആ സമരത്തിനിരുന്ന ഓരോരുത്തരും വിശ്വസിച്ചു. തങ്ങള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ വരും തലമുറയ്ക്ക് സഹിക്കേണ്ടി വരില്ലെന്ന് അവര്‍ ആശ്വസിച്ചു, പ്രതീക്ഷിച്ചു.

ബിന്ദു വൈലാശ്ശേരി

പക്ഷെ 2024 അവസാനിച്ചിട്ടും 2025 പിറന്നിട്ടും ഒന്നുമുണ്ടായില്ല. മെയ് മാസത്തില്‍ അവര്‍ വീണ്ടും കളക്ടറെ കാണാനായി ചെന്നു. പക്ഷെ രണ്ട് മാസം കൂടി സമയം കൂടി വേണമെന്ന് മാത്രമായിരുന്നു മറുപടി. ഇതിനിടെ സമരമിരുന്ന 60 കുടുംബങ്ങളില്‍ ചിലര്‍ ഭൂമിയ്ക്ക് അര്‍ഹരല്ലെന്നും പലരുടെയും രേഖകള്‍ പൂര്‍ണമല്ലെന്ന വാദങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. അന്ന് ഭൂമി നല്‍കുമെന്ന് പറഞ്ഞതിന് ശേഷം എന്തെല്ലാം രേഖകള്‍ ഹാജരാക്കണം എന്നതിനെ കുറിച്ച് തങ്ങളോട് ആരും പറഞ്ഞിട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

കളക്ടറുമായുള്ള പരാജയപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം, നിരാശരായാണ് നിലമ്പൂരിലെ ആദിവാസി ജനത മടങ്ങിയത്. ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയോളമെത്തിയ നിരാഹാരസമരത്തിനുമപ്പുറം എന്താണ് തങ്ങള്‍ ഇനി ചെയ്യേണ്ടത് എന്ന് അവര്‍ ആലോചിച്ചു. പക്ഷെ അവകാശങ്ങള്‍ക്കായി പോരാടുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്ന് വീണ്ടും അവര്‍ക്ക് തിരിച്ചറിയേണ്ടി വന്നു.

അങ്ങനെ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുകയാണ് നിലമ്പൂരിലെ ആദിവാസി സമൂഹം, ഇത്തവണ മലപ്പുറം കളക്ടറേറ്റിന് മുന്‍പിലാണ് സമരം. തങ്ങള്‍ക്ക് അവകാശപ്പെട്ട, സര്‍ക്കാര്‍ നല്‍കുമെന്ന് വാക്ക് നല്‍കിയ ഭൂമി ലഭിക്കും വരെ സമരം തുടരുമെന്ന് ഇവര്‍ പറയുന്നു.

സിനിമയിലെ പോലെ ഒരു ഹീറോയിക് നിമിഷമല്ല ഇത്, സ്വന്തമായി ഒരു തുണ്ട് ഭൂമിയ്ക്കായി ഇന്നും പൗരന്മാര്‍ക്ക് സമരമിരിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥയുടെ, ഭരണസംവിധാനങ്ങളുടെ പരാജയമാണ്. നരിവേട്ട സിനിമയുടെ ഒരു പോസ്റ്ററില്‍ ഒരു വാചകമുണ്ടായിരുന്നു, 'ചവിട്ടി നില്‍ക്കാന്‍ ഭൂമിയില്ലാത്തവരെ ചവിട്ടിയരച്ച കഥ' എന്നായിരുന്നു അത്. മുത്തങ്ങയിലേത് പോലെ പൊലീസിനെ അതിക്രമത്തിനായി അഴിച്ചുവിട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ ഇടമില്ലാതെ അലയുന്ന നിലമ്പൂരിലെ ആദിവാസി ജനതയോട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതയും ഒരുതരം ചവിട്ടിയരയ്ക്കല്‍ തന്നെയാണ്.

Content Highlights: Narivetta movie sheds light on Nilambur tribal protest

dot image
To advertise here,contact us
dot image