രഹസ്യ സൗഹൃദം ബദ്ധശത്രുതയിലേക്ക് ഇസ്രയേലിനെയും ഇറാനെയും നയിച്ചതിന് പിന്നില്‍

സുഹൃത്തുക്കളായിരുന്ന ഇറാൻ-ഇസ്രയേൽ ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം എന്തായിരുന്നു

dot image

കാലം ചരിത്രം മാറ്റിയെഴുതും. പഴയ മുറിവുകളുണക്കും, പുതിയ മുറിവുകൾ ഉണ്ടാവുകയും ഉണ്ടാക്കപ്പെടുകയും ചെയ്യും. അത്തരത്തിൽ കാലാന്തരത്തിൽ ഉണ്ടായ മുറിവാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. പശ്ചിമേഷ്യയിലെ രണ്ട് പ്രബല രാജ്യങ്ങളായ ഇസ്രയേലും ഇറാനും ഇന്ന് ഏറ്റവും വലിയ ശത്രുക്കളാണ്. കാലങ്ങൾക്ക് മുൻപ് ഈ രണ്ടുരാജ്യങ്ങളും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നത് വിശ്വസിക്കാനാവുമോ? എന്നാൽ അതെ, ഇസ്രയേൽ രൂപീകൃതമാകുന്ന കാലത്ത് മധ്യപൂർവ്വ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരായിരുന്നു ഇറാൻ. ഇസ്രയേലുമായി ശക്തമായ സൈനിക-രഹസ്യാന്വേഷണ-വ്യാപാരബന്ധം ഇറാൻ സൂക്ഷിച്ചിരുന്നു.

അക്കാലത്ത് പടിഞ്ഞാറൻ ഏഷ്യയിൽ ഏറ്റവുമധികം ജൂതരുള്ള സ്ഥലമായിരുന്നു ഇറാൻ. 1947ൽ ഐക്യരാഷ്ട്ര സഭ പലസ്തീനെ വിഭജിച്ച് ഇസ്രയേൽ - പലസ്തീൻ എന്നിങ്ങനെ രണ്ട് രാജ്യങ്ങളുണ്ടാക്കാൻ തീരുമാനിച്ചിരുന്നു. ഈ നിർദേശത്തെ എതിർത്തുകൊണ്ട് വോട്ട് ചെയ്ത 13 രാജ്യങ്ങളിൽ ഇറാനുമുണ്ടായിരുന്നു. കൂടാതെ, 1949ൽ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇസ്രയേലിന്റെ അംഗത്വത്തെയും ഇറാൻ എതിർത്തിരുന്നു.

പിന്നീട്, തുടക്കത്തിലെ ശത്രുതയെല്ലാം മറന്ന് പ്രായോഗിക ഭൗമരാഷ്ട്രീയവും നയതന്ത്ര താൽപര്യങ്ങളും ഇറാനും ഇസ്രയേലും തമ്മിലുള്ള രഹസ്യ സൗഹൃദത്തിലേക്ക് വഴി തെളിച്ചു. ആദ്യമൊക്കെ പരസ്യമായി ഇസ്രയേലുമായുള്ള സൗഹൃദം വെളിപ്പെടുത്താൻ വിസമ്മതിച്ച ഇറാൻ, പിന്നീടത് പരസ്യമാക്കി. 1950ൽ തുർക്കിക്ക് പിന്നാലെ ഇസ്രയേലിനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇറാൻ മാറി. അറബ് വിദ്വേഷത്തെ തകർക്കാനുള്ള സഹായമായിട്ടായിരുന്നു ഇസ്രയേൽ ഇറാനെ കണ്ടിരുന്നത്. 1958ൽ ഇസ്രയേൽ 'ട്രിഡന്റ്' എന്ന കോഡ് പേരിൽ ഒരു ത്രിരാഷ്ട്ര രഹസ്യാന്വേഷണ സഖ്യം രൂപപ്പെടുത്തിയിരുന്നു. ഇസ്രയേലിന് പുറമെ തുർക്കിയും ഇറാനുമായിരുന്നു ഈ സഖ്യത്തിൽ ഉണ്ടായിരുന്നത്. ഈ നിലയിൽ 1950കളുടെ അവസാനത്തിൽ ബെൻ-ഗുറിയോണും ഷായും കെട്ടിപ്പെടുത്ത സൈനിക-രഹസ്യാന്വേഷണ രംഗത്തെ ഇറാൻ-ഇസ്രയേൽ സൗഹൃദം 1979ലെ ഇസ്ലാമിക വിപ്ലവം വരെ ദൃഢമായി നീണ്ടു നിന്നു.

ടകേവലം സാമ്പത്തിക സഹകരണത്തിന് ഉപരിയായി തന്ത്രപരമായ സൈനിക സഹകരണത്തിനായും ക്രമേണ ഇരുരാജ്യങ്ങളും കൈകോർത്തു. ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഏജൻസിയായ മൊസാദ് ഇറാനിൽ രഹസ്യ പോലീസ് സേനയായ സവാക് രൂപീകരിക്കാൻ സഹായിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ എംബസി തുറക്കുകയും 1970-ൽ ഇരുരാജ്യങ്ങളും തമ്മിൽ അംബാസഡർമാരെ കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നയതന്ത്രബന്ധം ശക്തമായതിന് പിന്നാലെ ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടു. ഇത് ക്രമേണ സൈനിക, സുരക്ഷാ സഹകരണത്തിലേയ്ക്ക് എത്തിച്ചേർന്നു. ആയുധങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും കാർഷിക ഉൽപന്നങ്ങൾക്കും പകരമായി ഇറാനിൽ നിന്ന് രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 40 ശതമാനം ഇസ്രായേൽ ഇറക്കുമതി ചെയ്തു.

ഇസ്രയേൽ-ഇറാൻ സഖ്യത്തിൽ സാമ്പത്തിക-ഇന്ധന സഹകരണവും പ്രധാന ഘടകമായിരുന്നു. ഇറാനും-ഇസ്രയേലും സംയുക്തമായി പനാമയിലും സ്വിറ്റ്സർലൻഡിലും 'ട്രാൻസ് ഏഷ്യാറ്റിക് ഓയിൽ' എന്നൊരു സംരംഭം രൂപീകരിച്ചിരുന്നു. ഇസ്രയേലും നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിത്തറയായാണ് ഈ കമ്പനി നിലനിന്നിരുന്നതെന്ന് പിന്നീട് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. 1973ൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് അറബ് രാഷ്ട്രങ്ങൾ എണ്ണ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാൻ ഇതിൻ്റെ ഭാ​ഗമായില്ല.

ഈ സാഹചര്യത്തിന്റെ ഗുണഭോക്താക്കളായി മാറാനായിരുന്നു ഷാ ഭരണകൂടത്തിൻ്റെ തീരുമാനം. ഇറാൻ അവരുടെ എണ്ണ ഉത്പാദനം അതേ നിലയിൽ തുടരുകയും അത് വരുമാനമാക്കി മാറ്റുകയും ചെയ്തു. എണ്ണയിൽ നിന്നും ലഭിച്ച ഇത്തരം വരുമാനം സൈനിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാനും ഇറാൻ തീരുമാനിച്ചു. നൂതന മിസൈൽ സംവിധാനം രൂപപ്പെടുത്തുന്നതിനായി ഇറാനും ഇസ്രയേലും സംയുക്തമായി 'ഫ്ലവ‍ർ പ്രൊജക്ടി'ന് 1977ൽ തുടക്കം കുറിച്ചു. എണ്ണയ്ക്ക് പകരം ആയുധം എന്ന ധാരണയുടെ പുറത്ത് ഇരുരാജ്യങ്ങളും തമ്മിൽ ഏ‍ർപ്പെട്ട ആറ് കരാറുകളിൽ ഒന്നായിരുന്നു ഇത്. ഇസ്രയേലിന്റെ നിരവധി ഗവേഷണ വികസന പദ്ധതികളിൽ ഇക്കാലയളവില് ഇറാൻ പണം മുടക്കിയതിന്റെ കണക്കുകളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പദ്ധതി പ്രവ‌‍‍ർത്തനക്ഷമമാകുന്നതോടെ ഇരുരാജ്യങ്ങളുടെയും സൈന്യം പുതിയ മിസൈൽ പ്രതിരോധം വാങ്ങുമെന്ന ധാരണയോടെ ഇറാൻ മിസൈൽ അസംബ്ലിങ്ങും പരീക്ഷണ സൗകര്യങ്ങളും ആരംഭിച്ചു. ഇസ്രയേലായിരുന്നു ഈ പദ്ധതികളെ നയിച്ചിരുന്നത്.ഏതാണ്ട് ഈ ഘട്ടത്തിലാണ് ഇറാനിൽ ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതും ഷാ ഭരണകൂടം നിഷ്കാസിതരാകുന്നതും. ഇതോടെ ഏതാണ്ട് കാൽ നൂറ്റാണ്ടിലേറെ നീണ്ട ഇസ്രയേൽ-ഇറാൻ സൗഹാ‍ർ‌ദ്ദം പതിയെ താളം തെറ്റാൻ തുടങ്ങി. ഇറാൻ-ഇറാഖ് യുദ്ധത്തിൻ്റെ ഒരു ദശകമായിരുന്നു പിന്നീട് കടന്ന് പോയത്. ഇറാഖുമായി നടന്ന യുദ്ധവും ഇറാൻ-ഇസ്രയേൽ സഹകരണം മുന്നോട്ടു കൊണ്ടുപോകാൻ ഇറാനിലെ പുതിയ ഇസ്ലാമിക ഭരണകൂടത്തെയും നി‍ർബന്ധിതരാക്കി. ഈ സഹകരണം അമേരിക്കൻ-ഇസ്രയേലി ആയുധങ്ങൾ ലഭിക്കാൻ അക്കാലത്ത് ഇറാന് സഹായകമായി.

ഇറാഖിന്റെ പരാജയം കാണുക എന്ന സ്ഥാപിത താൽപ്പര്യം ഇസ്രയേലിനുമുണ്ടായിരുന്നു. ഇറാഖിനെയും സദ്ദാം ഹുസൈനെയുമായിരുന്നു ഇസ്രയേൽ അവ‍ നേരിടുന്ന ഭീഷണിയുടെ കേന്ദ്രബിന്ദുവായി അക്കാലത്ത് കണ്ടിരുന്നത്. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും സഹായം ലഭിച്ചിരുന്ന ഇറാഖ് അക്കാലത്ത് ഒരു പ്രധാന സൈനിക ശക്തിയായിരുന്നു. ഇറാനെ സംബന്ധിച്ച് അമേരിക്കൻ ആയുധ വിതരണത്തിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടായ സാഹചര്യത്തിൽ നവീന ആയുധങ്ങൾക്ക് ഏക ആശ്രയം ഇസ്രയേലായിരുന്നു. ആണവ ആയുധങ്ങളുടെ വിഷയത്തിൽ അടക്കം ഇറാഖിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും ദീ‍ർഘകാലത്തേയ്ക്ക് ഇറാനെക്കാൾ ബാധിക്കുക തങ്ങളെയാണെന്ന് ഇസ്രയേൽ ഭയപ്പെട്ടിരുന്നു. എന്തായാലും ഇറാഖുമായുള്ള യുദ്ധകാലത്ത് ഇറാന് ആവശ്യമുള്ള ആയുധങ്ങൾ ഇസ്രയേൽ കൈമാറി.

1989ൽ ആയത്തൊള്ള ഖമേനിയുടെ മരണത്തോടെ കുറച്ചുകൂടി യാഥാസ്ഥിതികമായ നയങ്ങൾ ഇറാൻ നടപ്പിലാക്കാൻ തുടങ്ങി. 1990കളോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിന്നിരുന്ന രഹസ്യ സഹകരണവും ഏകദേശം അവസാനിക്കുന്ന നിലയിലായി. പിന്നീടുള്ള ദശകങ്ങൾ ഇരുരാജ്യങ്ങളും പതിയെ നേരിട്ടുള്ള ശത്രുക്കളായി പരിണമിക്കുന്നതിന്റേതായിരുന്നു. സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖിനെക്കാൾ സുരക്ഷാ ഭീഷണിയായി ഇസ്രയേൽ ഇറാനെ കാണാൻ തുടങ്ങി. ഇസ്രായേലിൻ്റെ സഹകരണത്തോടെ ആരംഭിച്ച ഇറാന്റെ മിസൈൽ പദ്ധതികൾക്ക് ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള ദീ‍ർഘദൂര മിസൈലുകൾ രൂപപ്പെടുത്താൻ സാധിച്ചിരുന്നു. ഇതിനിടയിൽ ഇസ്രയേലിന് ഭീഷണിയായ, ഇറാന്റെ നിഴൽ സംഘങ്ങളായി വിലയിരുത്തപ്പെടുന്ന ഹമാസും ഹിസ്ബുള്ളയും അതി‍ർത്തികളിൽ ഭീഷണിയായി മാറാൻ തുടങ്ങി. ഇതോടെ ഇരുരാജ്യങ്ങളും ബദ്ധശത്രുക്കളെപ്പോലെ മുഖാമുഖം വന്നു.

2006-ലെ ലെബനൻ യുദ്ധമാണ് പ്രോക്സി യുദ്ധങ്ങളിൽ ഒന്ന്, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലി സംഘടനകളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളായിരുന്നു അത്. സിറിയയിൽ സർക്കാരും വിമതരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പ്രസിഡന്റ് ബാശ്ശർ അൽ അസ്സദ് ഭരണകൂടത്തെ ഇറാൻ സഹായിച്ചു. വിമതപക്ഷത്തെ സഹായിച്ച് ഇസ്രയേലും യു.എസും അപ്പോൾ രംഗത്തെത്തി. ആഭ്യന്തരയുദ്ധം യെമനിൽ രൂക്ഷമായപ്പോൾ ഹൂതി വിമതർക്ക് ഇറാൻ പിന്തുണ നൽകി, ഔദ്യോഗിക സർക്കാരിനെ പിന്തുണച്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇസ്രയേലും ചേർന്നു.

ഇസ്രയേൽ ഗൂഢാലോചനയിലൂടെ ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും സൈനികനേതാക്കളെയും വധിക്കുകയും അവിടുത്തെ ആണവകേന്ദ്രങ്ങള്‍ തകർക്കുകയും ചെയ്തിട്ടുണ്ട്. പല നേതാക്കളും പകപോക്കലിന്റെ ഭാഗമായി വധിക്കപ്പെട്ടു. ഇറാനിയൻ ആയുധ കയറ്റുമതി തടസ്സപ്പെടുത്താൻ ഇസ്രായേൽ സിറിയയിലെ വിമാനത്താവളങ്ങളിൽ ബോംബിട്ടിരുന്നു. മറുവശത്ത്, ഇറാൻ പതിറ്റാണ്ടുകളായി ജൂതന്മാരെയും ഇസ്രയേലി താൽപര്യങ്ങളെയും ലക്ഷ്യമിട്ട് നിരവധി ബോംബാക്രമണങ്ങളും വെടിവയ്പ്പും നടത്തിയതായും കരുതപ്പെടുന്നു. 2005-ഓടെ ഇറാൻ രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചു. ഇത് അമേരിക്കയേയും ഇസ്രയേലിനേയും ഒരുപോലെ ഭീതിയിലാഴ്ത്തി.

Content Highlight; From Allies to Adversaries: The Story of Iran and Israel's Broken Friendship

dot image
To advertise here,contact us
dot image